കതിരൂർ: കോട്ടയം ഗ്രാമപഞ്ചായത്തിൽ മുഴുവൻ വീടുകളിലും കുരുമുളക് കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നേരത്തെയുണ്ടായിരുന്ന കുരുമുളക് ഗ്രാമമെന്ന പെരുമ നിലനിർത്തുകയാണ് ലക്ഷ്യം. മുഴുവൻ വീടുകളിലും സൗജന്യമായി തൈകൾ എത്തിക്കും.
പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ ഇതിനായി നീക്കിവച്ചു. രോഗപ്രതിരോധ ശേഷിയും ഉൽപ്പാദന ക്ഷമതയും കൂടുതലുള്ള പന്നിയൂർ ഇനത്തിലെ തൈകളാണ് നൽകുക. ഇവ മൂന്ന് വർഷം കൊണ്ട് കായ്ക്കും. സ്ഥലപരിമിതിയുള്ളവർക്കും പദ്ധതിയുടെ ഭാഗമാകാൻ കഴിയുന്ന കൃഷി രീതിയാണ് അവലംബിക്കുക.
22 മുതൽ ജൂലായ് ആറ് വരെ നീളുന്ന തിരുവാതിര ഞാറ്റുവേലയാണ് കുരുമുളകിന്റെ നടീൽകാലം. ഈ സമയം നടീൽ വസ്തുക്കൾ വിതരണം ചെയ്യും.
വിവിധ ഘട്ടങ്ങളിൽ ആവശ്യമായ സഹായങ്ങൾ കൃഷിഭവൻ മുഖേന ലഭ്യമാക്കും. പദ്ധതി അതിവേഗത്തിൽ ലക്ഷ്യത്തിലെത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ പറഞ്ഞു. വിപണി സൗകര്യവും പഞ്ചായത്ത് ഒരുക്കും.