dysp
ഫോട്ടോ - വനിതാ ശിശുവികസന വകുപ്പിന്റെ ധീര പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ഡിവൈ.എസ്.പി പി ബാലകൃഷ്ണന്‍ നായര്‍ നിര്‍വഹിക്കുന്നു

കാസർകോട്: പെൺകുട്ടികളിൽ സ്വയംസുരക്ഷയും ആത്മവിശ്വാസവും വളർത്താൻ വനിതാ ശിശുവികസന വകുപ്പ് ഒരുക്കുന്ന ധീര പദ്ധതിക്ക് ജില്ലയിൽ തുടക്കം.
പൈവളിഗെ, കുറ്റിക്കോൽ, അജാനൂർ പഞ്ചായത്തുകളിലാണ് ധീര പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്. 10 മുതൽ 15 വയസ്സുവരെയുള്ള 30 പെൺകുട്ടികളെ വീതം പരിശീലനത്തിനായി തിരഞ്ഞെടുക്കും. ജില്ലാതലത്തിൽ തിരഞ്ഞെടുത്ത 90 പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ മാർഗ്ഗങ്ങൾ ആർജ്ജിക്കാനുള്ള 10 മാസത്തെ പരിശീലനം ഉറപ്പാക്കും. അതത് തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൗമാര ക്ലബ്ബുകൾ വഴി പ്രാഥമിക അന്വേഷണം നടത്തി തയാറാക്കിയ പട്ടികയിൽനിന്ന് ജില്ലാ വനിതാ ശിശു വികസന ഓഫിസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലനത്തിന് പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നത്. രക്ഷിതാക്കളെ നഷ്ടമായവർ, അതിക്രമങ്ങൾക്ക് ഇരയായവർ, അരക്ഷിത സാഹചര്യങ്ങളിൽ ജീവിക്കുന്നവർ തുടങ്ങിയവർക്കാണ് മുൻഗണന.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ജയന്തി അദ്ധ്യക്ഷയായി. ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി.എ ബിന്ദു പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലക്ഷ്മി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അബ്ദുൾ റസാഖ് ചിപ്പാർ, സെഡ് എ. കയ്യാർ, സിയസുന്നിസ ബാതിഷ, ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി അശോകൻ, അമേച്വർ തൈക്കൊണ്ടോ അസോസിയേഷൻ ജനറൽ സെക്രട്ടറി എം. ഷാജി തുടങ്ങിയവർ സംസാരിച്ചു. സി.ഡി.പി.ഒ പി. ജ്യോതി സ്വാഗതവും പ്രൊട്ടക്ഷൻ ഓഫീസർ എ.ജി ഫൈസൽ നന്ദിയും പറഞ്ഞു.

പദ്ധതിക്കായി 68 ലക്ഷം

സംസ്ഥാനത്ത് പദ്ധതിക്കായി ആകെ 68 ലക്ഷം രൂപ സർക്കാർ നീക്കി വെച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളോടെ ആഴ്ചയിൽ നാല് മണിക്കൂർ ക്ലാസ് നൽകും. മാനസികശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ചു ബോധവത്ക്കരണം നൽകുക, സ്വയം രക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കുട്ടികളെയും പരിശീലകരെയും കണ്ടെത്തി കഴിഞ്ഞതിന് ശേഷം ആയോധനകലയ്ക്ക് അനുയോജ്യമായ യൂണിഫോം വിതരണം ചെയ്യും. കരാട്ടെ, തയ്‌ക്കൊണ്ടോ എന്നീ ആയോധനകലകളാണ് കാസർകോട് ജില്ലയിൽ അഭ്യസിപ്പിക്കുക. ഓരോ ദിവസത്തെയും പരിശീലനത്തിന് ശേഷം പോഷക സമൃദ്ധമായ ആഹാരങ്ങളും നൽകും.