മാഹി: നിർദ്ധനരായ എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമ്പോൾ, അധികൃതർ രേഖാമൂലം നൽകിയ ഉറപ്പ് രണ്ട് വർഷത്തിനകം പുനരധിവാസമെന്നായിരുന്നു. ഒഴിപ്പിച്ച് എട്ട് വർഷം കഴിയുകയും, വാഗ്ദാനം രേഖകളിലൊതുങ്ങുന്നു. പുതിയ കെട്ടിടം പണി പൂർത്തിയായിട്ട് വർഷം രണ്ടു കഴിഞ്ഞെങ്കിലും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം ഇനിയും അകലെ. മാഹി തായലങ്ങാടിയിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ധർമ്മശാലയിലെ എട്ട് കുടുംബങ്ങൾക്കാണ് ഈ ദുർവ്വിധി.
ഗവ. ബ്രാഞ്ച് ലൈബ്രറിക്ക് പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായാണ് ഇതിനോടു ചേർന്നുള്ള നഗരസഭയുടെ അധീനതയിലുള്ള ധർമ്മശാലയിലെ എട്ട് കുടുംബങ്ങളെ ഒഴിപ്പിച്ചത്. അഗ്രിമെന്റ് പ്രകാരം രണ്ട് വർഷത്തിനകം പുതിയ വീടുകൾ ലഭ്യമാക്കുമെന്ന് നഗരസഭാ അധികൃതർ ഇവർക്ക് ഉറപ്പും നൽകിയിരുന്നു. ഇരുനിലകളിലുള്ള ഗവ: ബ്രാഞ്ച് ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്ത് അഞ്ച് വർഷമായി. എന്നാൽ ഇതോടൊപ്പം നിർമ്മിക്കേണ്ട ധർമ്മശാലയിലെ വീടുകളുടെ നിർമ്മാണം വൈകി. രണ്ട് വർഷം മുമ്പ് കെട്ടിടം പണി പൂർത്തിയായെങ്കിലും വയറിംഗ്, പ്ലംബിംഗ്, കുടിവെള്ള കണക്ഷൻ എന്നിവ ഇനിയും ലഭ്യമാക്കിയിട്ടില്ല.
എല്ലാ വീട്ടുകാർക്കും കൂടി ഒരു പൊതു അടുക്കളയാണുള്ളത്. നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ രാത്രി കാലമായാൽ സാമൂഹ്യവിരുദ്ധരും, മദ്യപാനികളും വിഹരിക്കുന്നതായും പറയുന്നു. ഇവിടേക്കുള്ള ഗേറ്റ് തകർത്താണ് സാമൂഹ്യവിരുദ്ധർ ഇവിടെ താവളമാക്കിയത്.
ഇവിടെ നിന്ന് എട്ട് വർഷം മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾ വൻതുക വാടക നൽകിയാണ് പലയിടങ്ങളിലും താമസിക്കുന്നത്. അധികൃതരുടെ അലംഭാവമാണ് പുനരധിവാസം നീണ്ടു പോകുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് പകരം ഉള്ള സൗകര്യം പോലും ഇല്ലാതാക്കി, കോഴിക്കൂടുകൾ പോലെ നിർമ്മിച്ച കുടുസ്സായ വീടുകൾ പോലും, യഥാസമയം നൽകാതെ, നഗരസഭാ അധികൃതർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്
ഇ.കെ. റഫീഖ്, സെക്രട്ടറി, ജനശബ്ദം മാഹി