
തലശ്ശേരി: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലെ സ്‌പോർട്സ് അദ്ധ്യാപകനായിരുന്ന എ.പി മുരളിയെ എട്ട് വർഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനാണ് ഉത്തരവിട്ടത്. തലശ്ശേരി അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.ജി ഘോഷയാണ് ശിക്ഷ വിധിച്ചത്.
2017ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥിനിയെ സ്‌പോർട്സ് മുറിയിൽ വച്ച് അദ്ധ്യാപകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായാണ് പരാതി. കണ്ണൂർ സിറ്റി പൊലീസ് പോക്‌സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ കെ.വി പ്രമോദ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി തലശ്ശേരി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.കെ. ഷൈമ ഹാജരായി.