കോഴിക്കോട് : സെറിബ്രൽ പാൾസി രോഗിയായ വടകര പഴങ്കാവ് സ്വദേശി മുഹീദിന് യാത്രാപാസ് അനുവദിക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ജൂലായിൽ കോഴിക്കോട് നടക്കുന്ന കമ്മിഷൻ സിറ്റിംഗിൽ പരിഗണിക്കും. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജനുവരി 18 നാണ് സെറിബ്രൽ പാൾസി ഹെമിപ്ലീജിയ ബാധിച്ചവർക്ക് യാത്രാ നിരക്കിൽ ഇളവ് അനുവദിച്ച് കെ.എസ്.ആർ.ടി.സി ചെയർമാൻ ഉത്തരവിറക്കിയത്. എന്നാൽ 60 ശതമാനം രോഗമുള്ള മുഹീദിന് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തൊട്ടിൽ പാലം എ.ടി.ഒ പാസ് നിരസിക്കുകയായിരുന്നു. വൈകല്യങ്ങളുടെ തോത് വേർതിരിച്ച് കാണിച്ചിട്ടില്ലെന്നാണ് കെ.എസ്.ആർ.ടി.സി യുടെ ന്യായം. മുഹീദിനെ പോലെ ഇതേ രോഗം ബാധിച്ച നിരവധി പേർക്ക് പാസ് നിഷേധിച്ചിരിക്കുകയാണ് പരാതിയുണ്ട്.