ബാലുശ്ശേരി: രോഗപ്രതിരോധ ശേഷിയുള്ളവരായി ജനങ്ങളെ മാറ്റുകയാണ് സർക്കാരിന്റെ ആരോഗ്യനയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ബാലുശ്ശേരി പഞ്ചായത്തിലെ എരമംഗലം പ്രാഥമികരോഗ്യകേന്ദ്രത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവകേരളകർമ്മപദ്ധതി രണ്ടിന്റെ ഭാഗമായി ആർദ്രം മിഷൻ രണ്ടിലൂടെ ലക്ഷ്യംവെയ്ക്കുന്ന ഒന്നാമത്തെ കാര്യം വ്യക്തികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ്. ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കാനായി ജനകീയപദ്ധതി നടപ്പിലാക്കുകയാണ്. ഓരോ വീട്ടിലെയും മുപ്പത് വയസിന് മുകളിലുള്ളവരെ പദ്ധതിയുടെ ഭാഗമായി പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, വൈസ് പ്രസിഡന്റ് അസ്സയിനാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഉമ മഠത്തിൽ, എം.പി. ശ്രീജ, എൻ. അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം പി.പി.പ്രേമ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. രാജീവൻ, നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ. നവീൻ, നവകേരള കർമ്മ പദ്ധതി നോഡൽ ഓഫീസർ ഡോ. സി.കെ. ഷാജി, ബാലുശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സുരേഷൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് സ്വാഗതവും എരമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹെലന മോൾ നന്ദിയും പറഞ്ഞു.