പേരാമ്പ്ര:പേരാമ്പ്ര-വേളം പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചേനായി കടവ് പാലം സ്ഥലത്തിനുള്ള ധനസമാഹരണം ഇന്ന് നടക്കും. മേഖലയുടെ പതിറ്റാണ്ടുകളുടെ ആവശ്യമാണ് പാലം.

പൊതുമരാമത്ത് വകുപ്പ് നബാഡിന് സമർപ്പിച്ച പ്രാപ്പോസൽ അംഗീകരിച്ച് പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം ലഭ്യമാക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ യുടെ നിർദ്ദേശപ്രകാരം പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച് ചേർത്ത യോഗത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയായിരുന്നു. പാലം യാഥാർത്ഥ്യമാകുന്നതോടെ എടവരാട്, വേളം-പെരുവയൽ പ്രദേശങ്ങളുടെ സമഗ്ര വികസനവും രൂക്ഷമായ യാത്രാക്ലേശത്തിനുള്ള പരിഹാരവുമാവും. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികമായി കടത്ത് തോണിയെ ആശ്രയിക്കുന്ന ജനങ്ങളുടെ ചിരകാലാഭിലാഷമാണ് ചേനായി കടവ് പാലം നിർമ്മിക്കുകയെന്നത്.പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ എടവരാട് എ.എം.എൽ.പി. സ്കൂളിൽ ധനസമാഹരണ യജ്ഞം നടക്കും.

പരിപാടി വിജയിപ്പിക്കുന്നതിനായി പാലം ജനകീയ കമ്മിറ്റി തീരുമാനിച്ചു. രണ്ടാം വാർഡ് മെമ്പർ റസ്മിന പി.പി.അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.

ശ്രീലജ പുതിയെടുത്ത്, ടി.കെ.കുഞ്ഞമ്മത് ഫൈസി, സി.ബാബു, ഒ.പി.ഹമീദ്, കെ.വി.കുഞ്ഞബ്ദുല്ല ഹാജി, ടി.കെ.ബാലക്കുറുപ്പ്, കെ.പി.രവീന്ദ്രൻ, ഒ.കുഞ്ഞികൃഷ്ണകുറുപ്പ്, കെ.സി.ജയകൃഷ്ണൻ, പി.ടി.വിജയൻ പ്രസംഗിച്ചു.