കോട്ടയം : ആധുനിക ചികിത്സാ സൗകര്യങ്ങൾ മൃഗങ്ങൾക്കും ലഭ്യമാക്കുന്നതിനായി മോഡേൺ രീതിയിൽ നിർമ്മിച്ച ജില്ലാ മൃഗാശുപത്രിയിൽ എക്‌സ്‌റെ സംവിധാനമില്ല. അത്യാധുനിക ഓപ്പറേഷൻ തിയേറ്ററും സ്‌കാനിംഗ് സംവിധാനവും ഉൾപ്പെടെയുണ്ടെങ്കിലും എക്‌സറെ സംവിധാനമില്ലാത്തതിനാൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കോടിമതയിൽ 2014 ൽ ആണ് 4.5 കോടി രൂപ ചെലവഴിച്ച് പുതിയ ആശുപത്രി നിർമ്മിച്ചത്. പൂച്ച, ആന, മറ്റ് മൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട എക്‌സ്‌റെ ആവശ്യത്തിനായി നിരവധി കേസുകൾ എത്താറുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ ഇവയുടെ ചെലവ് അധികമാണ്.

മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് മോഡൽ ആശുപത്രി പ്രവർത്തിക്കുന്നത്. പരിശോധനാമുറിയും ഡോക്ടർമാർക്കുള്ള മുറിയുമുണ്ട്. മൃഗങ്ങൾക്കുള്ള ഓപ്പറേഷൻ തിയേറ്ററും ആധുനികരീതിയിലുള്ള പരിശോധനാ ലാബും ഐ.സി.യു യൂണിറ്റും ഒന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്. രണ്ടും മൂന്നും നിലകളിൽ ജില്ലാ ജന്തുനിവാരണ സെൽ, രാത്രി ഡ്യൂട്ടിയുള്ള ഡോക്ടറുടെ മുറി, എലിഫന്റ് സ്‌ക്വാഡ്, ജില്ലാ ലാബ്, ഫാർമേഴ്‌സ് ട്രെയിനിംഗ് സെന്റർ, മൊബൈൽ വെറ്ററിനറി ആശുപത്രി എന്നിവയുടെ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്.

യൂണിറ്റ് വന്നിട്ടും കാര്യമില്ല ആൾ വേണം

ജില്ലയിൽ ചങ്ങനാശേരി, അതിരമ്പുഴ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് എക്‌സ്‌റെ സംവിധാനമുള്ളത്. വലിയ മൃഗങ്ങൾക്ക് ഉൾപ്പെടെ എക്‌സ്‌റെ സംവിധാനം ഒരുക്കണമെങ്കിൽ സ്ഥല സൗകര്യം, ടെക്‌നീഷ്യൻ എന്നിവ വേണം. സംസ്ഥാനത്ത് കണ്ണൂർ, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്ന് മാത്രമാണ് എകസ്‌റെ യൂണിറ്റിനായി പ്രൊപ്പോസൽ നൽകി അംഗീകാരം ലഭിച്ചിരിക്കുന്നത്. എന്നാൽ, എക്‌സ്‌റെ യൂണിറ്റിലേക്കുള്ള പോസ്റ്റ് അനുവദിച്ചിട്ടില്ല. എക്‌സ്‌റെ യൂണിറ്റിനായി 15 ലക്ഷം രൂപവരെയാണ് ചെലവ് വരുന്നതെന്ന് ജില്ലാ മൃഗാശുപത്രി ചീഫ് വെറ്റിനററി ഓഫീസർ അറിയിച്ചു.