മുണ്ടക്കയം : ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കോടികൾ മുടക്കി നിർമ്മിച്ച മുണ്ടക്കയം ബൈപ്പാസ് നോക്കുകുത്തിയാകുമ്പോൾ ഗതാഗതക്കുരുക്കും മുറുകി. നിർമ്മാണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ബൈപ്പാസിലൂടെ നാമമാത്രമായ വാഹനങ്ങളാണ് പോകുന്നത്. മുണ്ടക്കയം കോസ്റ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പൈങ്ങനാ പാലത്തിന് സമീപം എത്തുന്നതാണ് ബൈപ്പാസ്. എന്നാൽ ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേയ്ക്ക് വാഹനങ്ങൾ കയറേണ്ട പൈങ്ങനാ പാലത്തിനു സമീപം ചെറിയ ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. ടൗണിൽ നിന്ന് വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട കോസ്റ്റ് ജംഗ്ഷനിലും ദേശീയപാത വിഭാഗം മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല.
ഗ്യാലക്സി ജംഗ്ഷൻ മുതൽ കല്ലേപാലം വരെ ദേശീയപാതയുടെ ഇരുവശങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെ ആണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതാണ് കുരുക്കിന് ഇടയാക്കുന്നത്. മുണ്ടക്കയം ബസ് സ്റ്റാൻഡിനുള്ളിൽ പഞ്ചായത്തിലെയും ഇതു കൂടാതെ ടൗണിൽ സ്വകാര്യ വാഹന പാർക്കിംഗ് സൗകര്യം ഉണ്ടെങ്കിലും ആരും പ്രയോജനപ്പെടുത്തുന്നില്ല. സ്കൂൾ തുറന്നതോടെ ടൗണിൽ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. രാവിലെയും വൈകിട്ടും അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ്. ആംബുലൻസുകൾ അടക്കം ഇതിൽപ്പെട്ട് പോകും.
വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രം
നിലവിൽ ബൈപ്പാസ് വാഹന പാർക്കിംഗിന് വേണ്ടിയുള്ള സ്ഥലം മാത്രമായിരിക്കുകയാണ്. മുന്നറിയിപ്പ് ബോർഡ് അടക്കമുള്ളവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ദേശീയപാത വിഭാഗം ഉറപ്പുനൽകിയെങ്കിലും തുടർനടപടി ഒന്നുമുണ്ടായില്ല. ദേശീയ പാതയിൽ നിന്ന് ബൈപാസിലേക്ക് ഇറങ്ങുന്ന മുണ്ടക്കയം കോസ്‌വേ ജംഗ്ഷനിലെ പരിമിതികളാണ് വലിയ വാഹനങ്ങൾ ഇതുവഴിയുള്ള സഞ്ചാരം ഒഴിവാക്കുന്നത്. ബൈപ്പാസ് തിരിച്ചറിയുന്നതിനായി മതിയായ സിഗ്നൽ സംവിധാനം ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.