കോട്ടയം: തോടുകളിലെയും നദികളിലെയും പോള നീക്കാൻ പൊതുജനങ്ങൾക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന യന്ത്രം രൂപകൽപന ചെയ്യുന്നതിന്റെ സാധ്യതകൾ ചർച്ചചെയ്യുന്നതിനായി സാങ്കേതിക വിദഗ്ദ്ധസംഘം ജില്ല സന്ദർശിച്ചു. വലിയ യന്ത്രങ്ങളുടെ സഹായമില്ലാതെ കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്ക് അനായാസം തോടുകളിലെയും മറ്റും പോള നീക്കം ചെയ്യാൻ സാധിക്കുന്ന യന്ത്രം തയാറാക്കണമെന്ന ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ ആവശ്യത്തെത്തുടർന്നായിരുന്നു സന്ദർശനം. തോടുകളിൽ ഇറങ്ങാതെ കരയിൽ നിന്നു തന്നെ പോളയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാൻ കഴിയുന്നതരത്തിലുള്ള യന്ത്രം വികസിപ്പിക്കുന്നതിന്റെ പ്രാഥമിക ചർച്ചകൾ നടന്നു. തോടുകളിൽ നിന്നു നീക്കുന്ന പോളയും മറ്റും കൃഷിക്ക് അനുയോജ്യമാകുന്ന തരത്തിൽ കമ്പോസ്റ്റ് വളമാക്കി മാറ്റാനും ലക്ഷ്യമിടുന്നുണ്ട്. തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ്, ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള അദ്ധ്യാപകരടങ്ങുന്ന സാങ്കേതിക വിദഗ്ദ്ധരുടെ സംഘമാണെത്തിയത്.
സന്ദർശിച്ചു
കുമരകം കാർഷിക വിജ്ഞാനകേന്ദ്രം ഡയറക്ടർ ഡോ. ജി. ജയലക്ഷ്മിയുമായും ചർച്ച നടന്നു. കുമരകം, വൈക്കം തോട്ടുവക്കം എന്നിവിടങ്ങളിലെ പോളശല്യം നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. ടി.പി.എൽ.സി. കോഓർഡിനേറ്റർ ഡോ. ആർ. സുജ, തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളജ് അസിസ്റ്റന്റ് പ്രൊഫ.അനീഷ് കെ. ജോൺ, ടി.പി.എൽ.സി. അസി.പ്രൊഫ.സി.ആർ. രാജലക്ഷ്മി, ടി.പി.എൽ.സി. പ്രോജക്ട് മാനേജർ ബി.എസ്. ലക്ഷ്മി, ടി.പി.എൽ.സി. പ്രോജക്ട് സ്റ്റാഫ് ശബരിനാഥ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.