
കോട്ടയം. കണക്ക് പുറത്തുവിടുന്നത് നിറുത്തിയതിനാൽ കൊവിഡ് കുതിക്കുന്നത് ആരും അറിയുന്നില്ല. ദിവസവും നാനൂറിന് മുകളിലാണ് രോഗികൾ. പത്തു ദിവസത്തിനിടെ ജില്ലയിലെ 4032 പേരാണ് രോഗബാധിതരായത്.
ഈ മാസം 15ന് 277 പേർക്കായിരുന്നു രോഗബാധയെങ്കിൽ ഇന്നലെ സ്ഥിരീകരിച്ചത് 445 പേർക്കാണ്.
ബൂസ്റ്റർ ഡോസ് നൽകുന്നതിനായി തീവ്രയജ്ഞം ആരോഗ്യവകുപ്പ് സംഘടിപ്പിക്കുമ്പോഴും അനുദിന രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. മറ്റു രോഗങ്ങളുമായി ആശുപത്രികളിൽ എത്തുമ്പോൾ നടത്തുന്ന പരിശോധനയിലാണ് പോസിറ്റീവാണെന്ന് അറിയുന്നത്. ലക്ഷണങ്ങളുമായി എത്തി സ്വയം പരിശോധന ഇപ്പോഴില്ല. അങ്ങനെ വന്നാൽ കണക്ക് ഇനിയും ഉയരും.
മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കിയെങ്കിലും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നുവെന്ന് ജനങ്ങൾക്ക് ബോദ്ധ്യമായിട്ടില്ല. പിഴ ഉൾപ്പെടെ ശക്തമായ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. സാനിറ്റൈസറിന്റെ കച്ചവടം പകുതിക്കും താഴെയായി. ഇതിനിടെ വിലയും വർദ്ധിച്ചു.
അതേസമയം സ്‌കൂൾ കുട്ടികളിൽ ഉൾപ്പെടെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. മിക്ക സ്‌കൂളുകളിലും ഓരോ ദിവസവും ഒന്നിലേറെ പേർ രോഗബാധിതരാകുന്നുണ്ട്. അദ്ധ്യാപകരിലും രോഗം സ്ഥിരീകരിക്കുന്നത് അദ്ധ്യയനം തടസപ്പെടുന്നതിനും കാരണമാകും. കഴിഞ്ഞ വർഷം വിദ്യാഭ്യാസ വകുപ്പ് രോഗബാധിതരുടെ കണക്ക് ശേഖരിച്ചിരുന്നുവെങ്കിലും ഇത്തവണ കണക്ക് ശേഖരണമില്ല.