കുമരകം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ മാലിന്യസംസ്കാരം പാളി, പരാതിപ്രവാഹം
കുമരകം: ഞങ്ങൾ എത്രനാൾ ഇങ്ങനെ മുന്നോട്ടുപോകും, ദുരിതം അത്രയേറെയാണ്. ഈ വിഷപ്പുക ശ്വസിച്ച് ഞങ്ങൾ സഹികെട്ടു!. കുമരകം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് സമീപമുള്ള അമ്പതിലേറെ കുടുംബങ്ങൾ പരാതിയുടെ കെട്ടഴിക്കുകയാണ്. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോൾ പ്രദേശമാകെ പടരുന്ന പുക ആശുപത്രിയിലെ രോഗികൾക്ക് ഉൾപ്പെടെ ദുരിതം വിതയ്ക്കുകയാണ്. മാസങ്ങളായി ഇതാണ് അവസ്ഥ. ആശുപത്രിയിലെ മാലിന്യം കത്തിച്ചു കളയാൻ സ്ഥാപിച്ചിരിക്കുന്ന ഇൻസിനേറ്ററിന്റെ പുകക്കുഴൽ കാലപ്പഴക്കത്താൽ ഒടിഞ്ഞുപോയതും ചൂളയുടെ കതക് അടയ്ക്കാൻ കഴിയാത്തതുമാണ് പുക ഉയർന്നുപോകാതെ പ്രദേശം മുഴുവൻ വ്യാപിക്കാൻ കാരണം. പലതവണ പ്രദേശവാസികൾ ആശുപത്രി അധികൃതരോട് പരാതി പറഞ്ഞിരുന്നു. ഫ്രീമേസൺറി എന്ന ആഗോള ചാരിറ്റബിൾ സൊസൈറ്റിയുടെ കുമരകത്ത് നടന്ന റീജിയണൽ മീറ്റിംഗിന്റെ ഓർമ്മയ്ക്കായി 2016ലാണ് ആശുപത്രിയിൽ മാലിന്യ സംസ്‌കരണ സംവിധാനം നിർമ്മിച്ചത്. ഖരമാലിന്യങ്ങൾ കത്തിയ്ക്കുന്നതിനുള്ള ഇൻസിനേറ്ററിന് പുറമേ മലിനജല ശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിച്ചിരുന്നു.
അവസ്ഥ അതിദയനീയം
വിഷപ്പുക മൂലം വീടുകളിൽ ഭക്ഷണം പോലും കഴിയ്ക്കാനാവാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. ആശുപത്രിയിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അവസ്ഥ ഇതിലും ദയനീയമാണ്.
ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് എത്രയും വേഗം പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ ജി ഐ സ്വപ്ന അറിയിച്ചു.
മാലിന്യ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മെഡിക്കൽ ഓഫീസറിൽ നിന്നും വിവരം ശേഖരിക്കും. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെയിന്റൻസ് നടത്തും. ആര്യ രാജൻ (പ്രസിഡന്റ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്)