
കൊച്ചി: തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസിനെതിരെയുള്ള പ്രചാരണത്തിൽ സി പി എം അനുകൂല ഫേസ്ബുക്ക് പേജായ 'പോരാളി ഷാജിക്കെതിരെ' യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഉമ തോമസ് പ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രത്തിനൊപ്പം മറ്റൊരു ചിത്രവും കൂടി ചേർത്ത് 'ചാമ്പിക്കോ ഇളവ് കഴിഞ്ഞു' എന്ന അടിക്കുറിപ്പോടെയാണ് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പി ടി തോമസിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിനുള്ള പ്ലേറ്റ് മാറ്റിവച്ചിട്ടാണ് താൻ ഭക്ഷണം കഴിക്കാറുള്ളതെന്ന് ഉമ തോമസ് നേരത്തെ പറഞ്ഞിരുന്നു. ഇത് വൈകാരികമായി വോട്ട് നേടാനുള്ള ശ്രമമാണെന്ന് വിമർശനമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഉമ തോമസിന് നേരെയുണ്ടായ സൈബർ ആക്രമണം.
ഒരു സ്ത്രീയെയാണ് ഇന്നലെ മുതൽ ഏറ്റവും ക്രൂരമായി അധിക്ഷേപിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നൽകുന്നയാൾ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതിൽ പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഒരു സ്ത്രീയെയാണ് ഇന്നലെ മുതൽ ഏറ്റവും ക്രൂരമായി സിപിഎം അധിക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഉമ തോമസ് സ്ഥാനാർത്ഥിയായി വന്ന നിമിഷം മുതൽ അവർക്കെതിരായ അക്രമം തുടങ്ങിയെങ്കിലും, സിപിഎമ്മിന്റെ സൈബർ ഗുണ്ടകളുടെ ഭാഷയിൽ പറഞ്ഞാൽ അതിന് ഒരു ഇളവ് ഉണ്ടായിരുന്നു, തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന ഇളവ്.
എന്താണ് സിപിഎം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത്? എസ്‌എഫ്‌ഐക്കെതിരെ ക്യാംപസിൽ ആരും മത്സരിക്കുവാൻ പാടില്ലായെന്ന കമ്മ്യൂണിസത്തിൽ ഇൻഹറിറ്റഡായ ഏക സംഘടനാ വാദമാണോ?
കുടുംബത്തിനും സ്ത്രീബോധത്തിനും പ്രാധാന്യം നല്കുന്നയാൾ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതിൽ പറയാനുള്ളത് ?
ഇക്കണ്ട തോന്നിവാസമൊക്കെ ചെയ്തിട്ട് 'കടന്നലുകൾ' എന്ന് സ്വയം അവകാശപ്പെടുന്ന സൈബർ ഗുണ്ടകളോട് പറയാനുള്ളത്, ബംഗാളിലും ഇങ്ങനെ കുറച്ച് അല്പ പ്രാണികൾ ഉണ്ടായിരുന്നു, അവരെ 'തിരഞ്ഞെടുപ്പ്' കൊണ്ട് 'ചുട്ടെരിച്ചു'. അതിൽ നിന്ന് ചില പ്രാണികൾ ഓടി രക്ഷപെട്ട് കേരളത്തിലെത്തി 'പൊറോട്ട അടിക്കുന്നുണ്ട്'... നിങ്ങൾക്കും നാളെകളിൽ അതാണ് വിധി..
