
ശ്രീനഗർ: കാശ്മീരി പണ്ഡിറ്റുകളെ അഭയാർത്ഥി ക്യാമ്പുകൾക്കുള്ളിൽ തടഞ്ഞുവച്ച് ജമ്മു കാശ്മീർ ഭരണകൂടം. അടുത്തിടെയായി വർദ്ധിച്ചുവരുന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങൾ കൂട്ടമായി പലായനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഭരണകൂടം ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നാണ് വിവരം.
പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജിന് കീഴിൽ ജോലി ചെയ്തിരുന്ന നാലായിരത്തോളം കാശ്മീരി പണ്ഡിറ്റുകളാണ് 24 മണിക്കൂറിനുള്ളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയില്ലെങ്കിൽ തങ്ങൾ കാശ്മീർ വിട്ട് പോകുമെന്ന് ഭീഷണിമുഴക്കിയിരിക്കുന്നത്. ഭീഷണിയുടെ സാഹചര്യത്തിൽ ക്യാമ്പുകൾ പൊലീസ് അടച്ചു. പ്രവേശന ഭാഗത്തെ ഗേറ്റുകളെല്ലാം പൂട്ടി. ഒരു സമുദായ അംഗങ്ങളെയും ഇപ്പോൾ പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ല. ജമ്മുവിലേക്ക് കുടിയേറുന്നതിനായി സർക്കാർ തന്നെ ബസുകൾ ഏർപ്പാടാക്കണമെന്നാണ് അവരുടെ ആവശ്യം.

തങ്ങളെ മാറ്റി പാർപ്പിക്കണം. എന്നാൽ മാത്രമേ തങ്ങൾക്ക് സുരക്ഷിതത്വവും സമാധാനവും ലഭിക്കുകയുള്ളു. തങ്ങളുടെ പ്രതിനിധി സംഘം ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ കാണുകയും ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. കാശ്മീരിലെ അവസ്ഥ പഴയപടി ആകുന്നതുവരെയെങ്കിലും ഇവിടുന്ന് മാറി നിൽക്കാൻ അനുവദിക്കണം എന്നിവയാണ് അവരുടെ പ്രധാന ആവശ്യങ്ങൾ.
കഴിഞ്ഞ ദിവസമാണ് ജമ്മുവിലെ ഹിന്ദു സ്കൂൾ അദ്ധ്യാപിക രജനി ബാലയെ കുൽഗാം ജില്ലയിലെ സ്കൂളിന് പുറത്തുവച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇവർ കൂട്ടപ്പലായനം ചെയ്യുമെന്ന് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസം രാഹുൽ ഭട്ട് എന്ന മറ്റൊരു സമുദായ അംഗവും സമാന രീതിയിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെ കാശ്മീരി പണ്ഡിറ്റുകൾ അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരുന്നു.