yogi

ലക്‌നൗ: അയോദ്ധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ മദ്യവിൽപന നിരോധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിനും മഥുരയിലെ കൃഷ്ണ ജന്മഭൂമിക്കും സമീപമുള്ള പ്രദേശങ്ങളിൽ മദ്യവിൽപന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാ‌ർ പുറത്തിറക്കി.

അയോദ്ധ്യയിലെ മദ്യശാല ഉടമകളുടെ ലൈസൻസും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മഥുരയിലെ ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ 37 ബിയർ ഷോപ്പുകളും മദ്യക്കടകളും ഭാംഗ് ഷോപ്പുകളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

മൃഗങ്ങളുടെ പാൽ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ട മഥുരയിൽ വ്യാപാരികൾക്ക് പാൽ വിൽപ്പന ഏറ്റെടുക്കാമെന്നും വ്യവസായം പുനരുജ്ജീവിപ്പിക്കാമെന്നും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. മഥുരയിൽ ഹോട്ടലുകളിലുള്ള മൂന്ന് ബാറുകളും അടപ്പിച്ചു. മഥുരയിൽ മദ്യത്തിന്റെയും മാംസത്തിന്റെയും വിൽപന കഴിഞ്ഞ വർഷം യോഗി ആദിത്യനാഥ് സർക്കാർ പൂർണമായും നിരോധിച്ചിരുന്നു.

2021 സെപ്റ്റംബറിലാണ് സംസ്ഥാന സർക്കാർ മഥുര-വൃന്ദാവനത്തിന്റെ 10 ചതുരശ്ര കിലോമീറ്റർ പ്രദേശം തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത്. കൃഷ്ണോത്സവ 2021 പരിപാടിയിൽ സംസാരിക്കവെ ഈ പ്രദേശത്ത് മദ്യവും മാംസവും വിൽക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.