kk

മുംബയ്: പ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകൻ കെ കെയുടെ (കൃഷ്‌ണകുമാർ കുന്നത്ത്) സംസ്കാരം നാളെ നടക്കും. മുംബയിലായിരിക്കും സംസ്കാരം നടക്കുക. ഇതിനായി കെകെയുടെ ഭൗതിക ശരീരത്തോടൊപ്പം കുടുംബവും മുംബയിലേക്ക് തിരിച്ചു. രാത്രി 08.15 ഓടെ മുംബയിലെത്തുമെന്നാണ് വിവരം. മുംബയിലെ വെർസോവ പാർക്ക് പ്ലാസ സമുച്ചയത്തിലാണ് കെ കെ താമസിച്ചിരുന്നത്. അന്ത്യകർമ്മങ്ങൾക്ക് ശേഷം വീടിനടുത്ത് തന്നെയുള്ള മുക്തിധാം ഷംസൻ ശ്മശാനത്തിലായിരിക്കും സംസ്കാരം നടക്കുക.

ചൊവ്വാഴ്‌ച കൊൽക്കത്തയിൽ സംഗീത പരിപാടിയ്‌ക്ക് പിന്നാലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ കൽക്കട്ട മെഡിക്കൽ റിസ‌ർച്ച് ഇൻസ്‌റ്റി‌റ്റ്യൂട്ടിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കാൽനൂറ്റാണ്ടോളമായി പിന്നണി ഗായകനിരയിൽ സജീവമായിരുന്നു കെ.കെ. ഡൽഹിയിലാണ് ജനനമെങ്കിലും മലയാളിയായ കെകെ എഴുന്നൂറോളം ഗാനങ്ങൾ വിവിധ ഭാഷകളിൽ പാടിയിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്,മലയാളം, ബംഗാളി, കന്നട എന്നീ ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു.

kk

1999ൽ ആദ്യ മ്യൂസിക് ആൽബമായ 'പൽ' സോളോ സ്‌ക്രീൻ ആൽബത്തിനുള‌ള സ്‌റ്റാർ സ്‌ക്രീൻ അവാർഡ് നേടി.അന്ന് കൗമാരക്കാർക്കിടയിൽ വലിയ തരംഗമാണ് ഈ ആൽബം സൃഷ്‌ടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചലച്ചിത്രതാരം അക്ഷയ്‌ കുമാർ, ക്രിക്കറ്റ് ഇതിഹാസം വിരേന്ദർ സേവാഗ് എന്നിവരടക്കം നിരവധി പ്രമുഖർ കെകെയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ അന്തിമോപചാരം അർപ്പിച്ചു.

ഫിലിം ഫെയർ അവാർഡ് സൗത്ത്, 2012ലെ ഈണം സ്വരലയ അവാർഡ് അടക്കം നിരവധി അവാർഡുകൾ നേടുകയും നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. ജ്യോതി കൃഷ്‌ണയാണ് കെകെയുടെ ഭാര്യ. കുന്നത്ത് നകുൽ, കുന്നത്ത് താമര എന്നിവർ മക്കളാണ്.

കെ കെയുടെ മരണത്തിൽ അസ്വാഭാവികത, പൊലീസ് കേസെടുത്തു

പ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകൻ കെകയുടെ വിയോഗത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടുകാരുടെ സമ്മതം ലഭിച്ചശേഷം ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തും. കൊൽക്കത്തയിലെ എസ്‌.എസ്‌.കെ.എം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ സംഗീത പരിപാടിയ്‌ക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ അദ്ദേഹത്തെ ഉടൻ കൽക്കട്ട മെഡിക്കൽ റിസ‌ർച്ച് ഇൻസ്‌റ്റി‌റ്റ്യൂട്ടിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. അവസാന പരിപാടിയുടെ ചിത്രങ്ങൾ ഇൻസ്‌റ്റഗ്രാമിൽ 10 മണിക്കൂർ മുൻപ് അദ്ദേഹം പോസ്‌റ്റ് ചെയ്‌തിരുന്നു.

കെ.കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

കെ കെയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ രാജ്യത്തൊട്ടാകെയുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ച് എത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് എന്നിവരടക്കം നിരവധി പ്രമുഖർ കെ.കെയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ അന്തിമോപചാരം അർപ്പിച്ചു.

ആലപിച്ചത് 700 ലേറെ ഗാനങ്ങൾ, മലയാളിയാണെങ്കിലും കെ കെ മലയാളത്തില്‍ പാടിയത് ഒരൊറ്റ ഗാനം മാത്രം

ബോളിവുഡിലെ തിരക്കേറിയ ഗായകൻ. ഒട്ടനവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച താരം. കരിയറിൽ എഴുന്നൂറിലേറെ ഗാനങ്ങൾ. കെ.കെ എന്ന കൃഷ്‌ണകുമാർ കുന്നത്തിന്റെ വിയോഗം സംഗീത ലോകത്തിന് തീരാ നഷ്ടമാണ്.

തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ് മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനാണ് കെ.കെ. 1968ൽ ഡൽഹിയിലാണ് അദ്ദേഹം ജനിച്ചത്. മലയാളം എഴുതുവാനും വായിക്കാനും അറിയില്ലെങ്കിലും ഡൽഹിയിൽ വളർന്ന കെ.കെയ്ക്ക് മലയാളം സംസാരിക്കാൻ അറിയാമായിരുന്നു. മോൺട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാൽ കോളേജിലുമായി പഠനകാലം പൂർത്തിയാക്കിയ താരം പിന്നീട് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി നോക്കി.

kk

സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കി പാടിയിരുന്ന കെ.കെ പരസ്യട്യൂണുകൾ മൂളി സംഗീത രംഗത്ത് ചുവടുവച്ചു. മുംബയിൽ എത്തിയത് ജീവിതത്തിൽ വഴിത്തിരിവായി. ഒട്ടേറെ പരസ്യചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം പാടിയിട്ടുണ്ട്.

കരിയറിൽ എഴുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ച കെ.കെ മലയാളത്തിൽ പാടിയിട്ടുള്ളത് ഒരൊറ്റ പാട്ടാണ്. 2009ല്‍ ദീപന്‍ സംവിധാനം ചെയ്‌ത പൃഥ്വിരാജ് നായകനായെത്തിയ 'പുതിയ മുഖം' എന്ന ചിത്രത്തിലെ 'രഹസ്യമായി' എന്ന് തുടങ്ങുന്ന ഗാനമാണ് കെ.കെ ആലപിച്ചത്. ദീപക്ക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.

kk

മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ പാടാറുണ്ടെങ്കിലും മലയാളത്തിൽ പാടുന്നത് തനിക്ക് കഠിനമാണെന്നായിരുന്നു കെ.കെ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. താൻ സംസാരിക്കുന്ന മലയാളം പ്രശ്നമില്ലെന്ന് കരുതിയിരുന്ന ഗായകൻ മലയാളത്തിലെ തന്റെ ഉച്ചാരണശുദ്ധിയില്ലായ്‌മ സ്വീകരിക്കുമോ എന്നതിൽ സംശയിച്ചിരുന്നു.

എന്നാൽ മലയാളത്തില്‍ കൂടുതല്‍ പാട്ടുകള്‍ പാടാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ
മലയാളത്തില്‍ പാടാനുള്ള ഓഫറുകൾ സ്വീകരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന ഒരു ധാരണ മലയാളം സംഗീത സംവിധായകര്‍ക്ക് ഉണ്ടായിരുന്നുവോയെന്ന സംശയവും അദ്ദേഹം പങ്കുവച്ചിരുന്നു. മലയാളം ഗാനങ്ങള്‍ കേള്‍ക്കാൻ ഇഷ്ടമുള്ള കെ.കെ കേരളത്തെ ഏറെ സ്നേഹിച്ചിരുന്ന വ്യക്തികൂടിയായിരുന്നു.