e-scooter

അബുദാബി: ഇ-സ്‌കൂട്ടറുകൾ ഓടിക്കുന്നതിന് കർശന നിയന്ത്രണങ്ങളുമായി അബുദാബി ഭരണകൂടം. സൈക്കിളുകളും ഇ-സ്‌കൂട്ടറുകളും സുരക്ഷിതമായി ഓടിക്കുന്നതിന് ക്യാമ്പെയിൻ ആരംഭിച്ചു. സുരക്ഷിതമായി ഇ-സ്കൂട്ടറും, സൈക്കിളും എങ്ങനെ നഗരത്തിലൂടെ ഓടിക്കാം എന്നതായിരുന്നു ക്യാമ്പെയിന്റെ പ്രധാന വിഷയം. പ്രധാന പാതയിലും ഹൈവേയിലും കാൽനടയാത്രക്കാർക്കുള‌ള വഴികളിലും റോഡിനിരുവശമുള‌ള വഴികളിലും ഇവ ഉപയോഗിക്കരുത്. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അനുവദിക്കുന്ന വഴികളിലൂടെ മാത്രമേ ഇവ ഓടിക്കാവൂ.

രാത്രികാലങ്ങളിൽ വാഹനം കാണുന്നതിന് വെള‌ള ഹെഡ്‌ലൈറ്റും ചുവപ്പ് റിഫ്ളക്‌ടർ ലൈറ്റും വേണം. ഓടിക്കുന്നയാൾക്ക് ഹെൽമെറ്റ് നിർബന്ധമാണ് റിഫ്ളക്‌ടർ ജാക്കറ്റും ധരിക്കണം. സൈക്കിളിലായാലും ഇലക്‌ട്രിക് ബൈക്കിലായാലും ഒരാൾ മാത്രമേ ഉണ്ടാകാവൂ. മറ്റ് ബൈക്കുകളോ സൈക്കിളുകളോ ആയി നിശ്‌ചിത അകലം പാലിക്കണം. ഓവർടേക്കിംഗ് പാടില്ല.

സുരക്ഷാ മാർഗനി‌ർദ്ദേശങ്ങൾ ഇവ ഓടിക്കുന്നവർ പാലിക്കണം. ട്രാഫിക് ചിഹ്നങ്ങൾ, നിബന്ധനകൾ ഇഴ പാലിക്കണം. കാൽനടയാത്രക്കാരെയും ട്രാഫിക് സിഗ്നലിനെയും കർശനമായി മാനിക്കണം. ഇവയ്‌ക്കായി നി‌ർദ്ദിഷ്‌ട സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. 'ഫോർ യുവർ സേഫ്‌റ്റി' എന്ന ക്യാമ്പെയിൻ ഐടിസി അബുദാബി പൊലീസുമായി ചേർന്നാണ് നടത്തുന്നത്.