
ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്‌പ്. ഒക്‌ലഹോമയിലെ ടൾസയിൽ ആശുപത്രി വളപ്പിലുണ്ടായ വെടിവയ്‌പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്ന് പൊലീസ് അറിയിച്ചു.
തോക്കുമായി ആശുപത്രിയുടെ രണ്ടാം നിലയിൽ പ്രവേശിച്ച അക്രമി അവിടെയുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
'സെന്റ് ഫ്രാൻസിസ് ആശുപത്രി വളപ്പിലുണ്ടായ വെടിവയ്‌പിൽ അക്രമി ഉൾപ്പടെ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ആശുപത്രിയും പരിസരവും വിശദമായി പരിശോധിക്കുകയാണ്.'- പൊലീസ് അറിയിച്ചു.
കഴിഞ്ഞാഴ്‌ച അമേരിക്കയിലെ ടെക്‌സസിൽ സ്‌കൂളിൽ ഉണ്ടായ വെടിവയ്‌പിൽ പതിനെട്ട് കുട്ടികളും അദ്ധ്യാപികയുമടക്കം ഇരുപത്തിയൊന്നുപേർ കൊല്ലപ്പെട്ടിരുന്നു. അക്രമങ്ങളിൽ മനംമടുത്തെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡൻ അന്ന് പ്രതികരിച്ചിരുന്നു.