
കഴിഞ്ഞ ദിവസമാണ് ചിത്രീകരണത്തിനിടെ നടൻ വിഷ്‌ണു ഉണ്ണികൃഷ്‌ണന് പൊള്ളേലറ്റത്. പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലെല്ലാം ഗുരുതരമായ പൊള്ളലാണ് താരത്തിന് സംഭവിച്ചതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ 'വെടിക്കെട്ട്" ചിത്രത്തിന്റെ നിർമ്മാതാവായ എൻ എം ബാദുഷ തന്നെ വിഷ്‌ണുവിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചിരിക്കുകയാണ്. താരത്തിന് ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അഞ്ചു ദിവസത്തെ വിശ്രമത്തിന് ശേഷം വീണ്ടും ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നുമാണ് കുറിപ്പിൽ പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം...
'ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ ഞാനും, സുഹൃത്ത് ഷിനോയ് മാത്യൂവും ചേർന്ന് നിർമ്മിച്ച് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "വെടിക്കെട്ട്"ൻ്റെ വൈപ്പിനിലെ ലൊക്കേഷനിൽ ചിത്രീകരണത്തിനിടയിൽ കഴിഞ്ഞ ദിവസം വിഷ്ണുവിൻ്റെ കൈയിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളൽ ഏറ്റിരുന്നു.
തുടർന്ന് തന്നെ ആശുപത്രിയിൽ കൊണ്ടു പോകുകയും വേണ്ട ശുശ്രൂഷകൾ നടത്തിയിട്ടുണ്ട്. സാരമല്ലാത്ത പൊള്ളലായതിനാൽ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും നിലവിൽ ഇല്ല.
അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാൽ നമ്മൾ വീണ്ടും പഴയ ഉഷാറോടെ "വെടിക്കെട്ട്" ആരംഭിക്കും. പ്രാർത്ഥനയ‌്ക്കും സ്നേഹത്തിനും കരുതലിനും ഏവർക്കും നന്ദി.......സ്വന്തം, ബാദുഷ."