women-commission

തിരുവനന്തപുരം: ഇതര സംസ്ഥാനത്തുനിന്നെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇടപെടുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അറിയിച്ചു. ഇടുക്കി പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിനിരയായതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നടപടി.

സ്ത്രീകളും കുട്ടികളുമടക്കം അനേകായിരം ഇതരസംസ്ഥാന തൊഴിലാളികളാണ് ഇടുക്കിയിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത്. ഇവരുടെ കൃത്യമായ വിവരങ്ങൾ തൊഴിലുടമകൾ അധികൃതർക്ക് കൈമാറണമെന്ന് നിർദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് കമ്മീഷൻ വിലയിരുത്തി. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷാ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് ബോധവത്കരണം നടത്തുമെന്നും വനിതാ കമ്മീഷനംഗം ഷാഹിദാ കമാൽ വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജില്ലയിൽ 200ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഇടുക്കിയിലെ ഏലത്തോട്ടത്തില്‍ ജോലിക്ക് വന്ന ദമ്പതിമാരുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആണ്‍സുഹൃത്തിനൊപ്പം പൂപ്പാറയിൽ എത്തിയതായിരുന്നു പെണ്‍കുട്ടി. തേയിലത്തോട്ടത്തില്‍വെച്ച് ആണ്‍സുഹൃത്ത് മദ്യപിച്ചിരുന്നു. ആ സമയത്ത്‌ സ്ഥലത്തെത്തിയ ആറുപേര്‍ ആണ്‍സുഹൃത്തിനെ അടിച്ചോടിക്കുകയും പെണ്‍കുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ബഹളം വച്ച് ആളെ കൂട്ടി എത്തുമ്പോഴേക്കും അക്രമികള്‍ പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ തമിഴ്‌നാട്ടിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.