election

കൊച്ചി: കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ ഇനി അല്പസമയം മാത്രം. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാരംഭിക്കുന്ന വോട്ടെണ്ണൽ രണ്ടരമണിക്കൂറിനകം പൂർത്തിയാകും. ഒരു മണിക്കൂറിനകം വിജയസാദ്ധ്യത അറിയാനാകും.

രാവിലെ 7.30ന് സ്ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങൾ പുറത്തെടുക്കും. 21 ടേബിളുകൾ വോട്ടെണ്ണലിന് സജ്ജീകരിച്ചിട്ടുണ്ട്. മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ 12 റൗണ്ട് വേണ്ടിവരും. ഒരു റൗണ്ടിൽ 21 ബൂത്തുകളെണ്ണും. ആദ്യ റൗണ്ടിൽ ഒന്നു മുതൽ 15 വരെ ബൂത്തുകളിലെ വോട്ടുകൾ എണ്ണും. തുടർന്ന് മറ്റു ബൂത്തുകളിലേതും. ആദ്യത്തെ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും, അവസാന റൗണ്ടിൽ എട്ടു ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണുള്ളത്.

ആറു തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളുമാണ് അനുവദിച്ചത്. ഇന്ന് രാവിലെ 7.59 വരെ ലഭിക്കുന്ന തപാൽ, സർവീസ് വോട്ടുകൾ സ്വീകരിക്കും.

നാടിളക്കി പ്രചാരണം നടത്തിയിട്ടും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് മൂന്ന് മുന്നണികൾക്കും ചെറുതല്ലാത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചി കോർ‍പ്പറേഷനിലാണ് മുന്നണികളുടെ പ്രതീക്ഷ തെറ്റിയത്. കോർപ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിൽ താഴെയാണ് പോളിംഗ്. ഇതിൽ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. എന്നാൽ സാധാരണ 40 പോലും എത്താത്ത ബൂത്തുകളിൽ 50 ശതമാനം എത്തിയത് തന്നെ വലിയ കാര്യമാണെന്നും ഈ ബൂത്തുകളിൽ ചെയ്ത വോട്ടുകൾ അധികവും നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. തങ്ങൾക്ക് കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ കൂടുതൽ ഭൂരിപക്ഷം കിട്ടുമെന്ന് യു ഡി എഫ് പറയുമ്പോൾ വിജയം തങ്ങൾക്കാണെന്നാണ് എൽ ഡി എഫ് പറയുന്നത്. അട്ടിമറി പ്രതീക്ഷയിലാണ് ബി ജെ പി.