df

 സംസ്ഥാനത്തെ മൂന്നാമത് നിക്ഷേപ സമ്മിറ്റിന് തുടക്കം

ലഖ്നൗ: യു.പി തലസ്ഥാനമായ ലഖ്നൗവിൽ 2,500 കോടിരൂപയുടെ മൂന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദേശീയ,അന്തർദേശീയ നിക്ഷേപകർക്ക് കരുത്തും ആത്മവിശ്വാസവും പകർന്ന് ലഖ്നൗവിൽ നടന്ന യു.പി സർക്കാരിന്റെ മൂന്നാമത് നിക്ഷേപ സമ്മിറ്റിലാണ് പ്രഖ്യാപനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിക്ഷേപ സമ്മിറ്റും വിവിധ പരിപാടികളുടെ തറക്കല്ലിടലും ഉദ്ഘാടനം ചെയ്തു.

ഇതിനകം 2,000 കോടി രൂപയുടെ മാൾ ലുലുഗ്രൂപ്പ് ലഖ്നൗവിൽ പണികഴിപ്പിച്ചിട്ടുണ്ട്. വാരണാസിയിലും പ്രയഹാരാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡയിൽ ലുലു ഫുഡ് പ്രോസസിംഗ് ഹബ്ബും നിർമ്മിക്കാനാണ് പുതുതായി പദ്ധതിയിടുന്നത്. യു.പിയിലെ പുതിയ പദ്ധതികളെപ്പറ്റി സമ്മേളന നഗരിയിലെ ലുലു പവലിയൻ സന്ദർശിച്ച പ്രധാനമന്ത്രിക്ക് യൂസഫലി വിശദീകരിച്ചുനൽകി.

ലഖ്‌നൗവിലെ ലുലു മാൾ അടുത്ത ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യും. മറ്റ് മൂന്ന് പുതിയ പ്രോജക്ടുകൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എം.എ യൂസഫലി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഉത്തർപ്രദേശിൽ നടപ്പാക്കുന്ന മികച്ച വികസന സംരംഭങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

 യു.പിയിൽ കോടികളിറങ്ങും

600-ലധികം നിക്ഷേപകർ, വിവിധ സംരംഭങ്ങൾ, മെഗാ പ്രോജക്ടുകൾ, നിരവധി സ്റ്റാർട്ടപ്പുകൾ, സാങ്കേതിക കണ്ടുപിടിത്തങ്ങൾ എന്നിവ പരിപാടിയിൽ പ്രദർശിപ്പിക്കുന്നുണ്ട്. കൊവിഡ് വെല്ലുവിളികൾക്ക് ശേഷം ഈ രീതിയിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ പരിപാടിയാണിത്. ഉത്തർപ്രദേശിൽ ഇതുവരെ 80,000 കോടി രൂപയുടെ പുതിയ പദ്ധതികൾ നടപ്പാക്കാൻ ധാരണയായിട്ടുണ്ട്.