kv-thomas

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജത്തോടെ കെ വി തോമസിനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ രോഷം അണപൊട്ടി. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലും കെവി തോമസിന്റെ വീട്ടിന് മുന്നിലും ഡിസിസി ഓഫീസിന് മുന്നിലും സംഘടിപ്പിച്ച ആഹ്ളാദപ്രകടനങ്ങൾ നേതാവിനെതിരായ പ്രവർത്തകരുടെ പ്രതിഷേധത്തിനുള്ള വേദി കൂടിയായി.

കെ വി തോമസിന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞത് ഉന്തിനും തള്ളിനും കാരണമായി. വീടിന് മുന്നിൽ തിരുത വിറ്റുകൊണ്ടായിരുന്നു പിന്നീടുള്ള പ്രവർത്തകരുടെ പ്രതിഷേധം. പിന്നാലെയെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടിന് നേരെ മുട്ടയേറ് നടത്തി. ഇവരെ പൊലീസ് നീക്കം ചെയ്തു. കെ വി തോമസിന്റെ വീടിന് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി. വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ തോമസിന്റെ പടമുള്ള പോസ്റ്ററുകൾ കത്തിച്ചും പ്രതിഷേധമുണ്ടായി. ഡിസിസി ഓഫിസിലെ ശിലാഫലകത്തിലെ പേര് പ്രതിഷേധക്കാർ കറുത്ത ടേപ്പ് വച്ച് മറച്ചു. തുടക്കത്തിൽ ഉമ ലീഡ് നേടിത്തുടങ്ങിയപ്പോൾ തന്നെ കെ വി തോമസിനെതിരെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. നിന്നെ പിന്നെ കണ്ടോളാം എന്നായിരുന്നു പ്രവർത്തകർ വിളിച്ചുപറഞ്ഞത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് കോൺഗ്രസുമായി കെ വി തോമസ് തെറ്റിപ്പിരിഞ്ഞത്. പാർട്ടി വിലക്കിയിട്ടും സി പി എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിൽ പങ്കെടുത്തതോടെയായിരുന്നു ഇത്. തുടർന്ന് പാർട്ടി സ്ഥാനാർത്ഥിക്കെതിരെ രംഗത്ത് വരികയും എൽ ഡി എഫ് സ്ഥാനാർത്ഥിക്കുവേണ്ടി മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടുകയും ചെയ്തു. ഇതോടെ എല്ലാം സമ്മാനിച്ച പാർട്ടിയെ കെ വി തോമസ് പിന്നിൽ നിന്ന് കുത്തിയെന്ന വികാരം സാധാരണ പ്രവർത്തകരിൽ ഉൾപ്പടെ ശക്തമായി. ഇതാണ് അദ്ദേഹത്തിനെതിരെ അവർ രംഗത്തുവരാൻ കാരണം.

തൃക്കാക്കരയിൽ വ്യക്തമായ സ്വാധീനമുള്ള കെ വി താേമസ് തങ്ങളുടെ പക്ഷത്തേക്ക് വരുന്നത് കാര്യമായ പ്രയോജനം ചെയ്യുമെന്നായിരുന്നു എൽ ഡി എഫ് കണക്കുകൂട്ടൽ. പക്ഷേ, അദ്ദേഹത്തിന്റെ വരവ് ഒരു നേട്ടവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല കാര്യമായ കോട്ടമുണ്ടാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം കെ വി തോമസ് എന്ന രാഷ്ട്രീയക്കാരന്റെ അവസാനം ആകും എന്ന് കരുതുന്നവരും ഉണ്ട്.

അതേസമയം, കെ റെയിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കുമെന്നായിരുന്നു കെ വി തോമസ് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിച്ചത്. ഞാനിപ്പോഴും വികസനത്തിന്റെ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു.