
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4041 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈവർഷം മാർച്ച് 11ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. രാജ്യത്ത് കൊവിഡിന്റെ മറ്റൊരു തരംഗമുണ്ടാകുമോ എന്ന ആശങ്കയ്ക്കിടയിലാണ് പ്രതിദിന കൊവിഡ് കേസുകളിലെ ഈ കുതിപ്പ് ഉണ്ടാകുന്നത്. കേരളം ഉൾപ്പെടെ നിയന്ത്രണങ്ങൾ പൂർണമായും മാറ്റിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്.
കേരളത്തെ കൂടാതെ മഹാരാഷ്ട്ര, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന കണ്ടെത്തിയിട്ടുള്ളത്. ജൂൺ 3 ന് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം അയച്ച കത്ത് അനുസരിച്ച് വർദ്ധിച്ചുവരുന്ന അണുബാധ തടയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് “കർശനമായ നിരീക്ഷണം നടത്താനും മുൻകൂർ നടപടികൾ സ്വീകരിക്കാനും” കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകൾ അനുസരിച്ച് കൊവിഡിന്റെ ആരംഭത്തിൽ രാജ്യത്ത് 43.17 ദശലക്ഷം രോഗികളും 524,651 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മരണങ്ങളുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇന്ത്യയിൽ 0.95% ആണെങ്കിലും ഇത് ദിനംപ്രതി ഉയരുന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കുക. കിടപ്പ് രോഗികൾ, വയോജനങ്ങൾ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരും പ്രിക്കോഷൻ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ നിർബന്ധമായും പ്രിക്കോഷൻ ഡോസ് എടുക്കണം. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു
എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകൾ കൂടുതൽ. ആ ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. വാക്സിനേഷന്റെ പുരോഗതിയും ചർച്ച ചെയ്തു. കൊവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്സിനും പ്രിക്കോഷൻ ഡോസും എടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. അത് ആപത്തുണ്ടാക്കാം. രണ്ട് ഡോസ് വാക്സിനും പ്രിക്കോഷൻ ഡോസും കൃത്യമായ ഇടവേളകളിൽ എടുത്താൽ മാത്രമേ ഫലം ലഭിക്കൂ. കൊവിഡ് മരണം സംഭവിക്കുന്നവരിൽ വാക്സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുതലായി കാണുന്നു എന്നാണ് വിലയിരുത്തൽ. അനുബന്ധ രോഗങ്ങളുള്ളവർക്ക് കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ കൊവിഡ് പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്.