
കൊച്ചി: പ്രണയ സാഫല്യത്തിന്റെ നിറവിൽ പി ടി തോമസിന്റെ പിന്നിലേയ്ക്ക് 35വർഷം മുമ്പ് ഒതുങ്ങിയ പഴയ കെ എസ് യുക്കാരി ഉമ തോമസ് രാഷ്ട്രീയത്തിലെ പുതിയ താരോദയമായി. തൃക്കാക്കരയിൽ ഉമ വിജയിക്കുമ്പോൾ ജ്വലിച്ചു നിൽക്കുന്നത് പി ടി തോമസെന്ന ജനകീയ നേതാവിന്റെ സ്‌മരണകളാണ്.
എറണാകുളം മഹാരാജാസ് കോളേജിൽ 1980- 85 കാലയളവിലാണ് ഉമ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചത്. 1982ൽ കെ.എസ്.യു പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ചു. 1984ൽ വൈസ് ചെയർപേഴ്സണായി. ആയിടയ്ക്ക് കോളേജിലെ കെ.എസ്.യു യോഗത്തിൽ പ്രസംഗിക്കേണ്ട കെഎസ്യു സംസ്ഥാന പ്രസിഡന്റ്
പി ടി തോമസ് എത്താൻ വൈകി. സദസ്യരെ പിടിച്ചിരുത്താൻ വേദിയിൽ ഉമ പാടിയ പാട്ടു കേട്ടാണ് പി ടി കടന്നുവന്നത്. ആ പരിചയം പ്രണയമായി. രവിപുരത്തെ ബ്രാഹ്മണ കുടുംബാംഗവും, ഇടുക്കിക്കാരൻ ക്രിസ്ത്യാനിയും തമ്മിലുള്ള ബന്ധത്തെ കുടുംബം അംഗീകരിച്ചില്ല. വീട്ടിൽ വന്ന് തന്നെ വിളിക്കണമെന്നായിരുന്നു ഉമയുടെ ഡിമാൻഡ്. രവിപുരത്തെ വീട്ടിൽ നിന്ന് 1987 ജൂലായ് 9ന് ഉമയെ പി.ടി വിളിച്ചിറക്കി വിവാഹം ചെയ്തു.
രാഷ്ട്രീയവും പൊതുപ്രവർത്തനവും ഉമ തുടർന്നില്ല. വരുമാനമൊന്നും പി ടിക്കില്ലാത്ത കാലം. കുടുംബ കാര്യങ്ങളിൽ ശ്രദ്ധിച്ച് പി ടിക്ക് കരുത്തായി പിന്നിൽ നിന്നു. പി.ടിയുടെ മരണ ശേഷം കോൺഗ്രസ് നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മത്സരിക്കാൻ ഉമ തയ്യാറായത്.
ഉമ തോമസ്( 56)
ബി.എസ്‌സി സുവോളജി
അസിസ്റ്റന്റ് മാനേജർ, ഫിനാൻസ് ഡിപ്പാർട്ട്മെന്റ്, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി .
മക്കൾ: ഡോ.വിഷ്ണു തോമസ് (അസിസ്റ്റന്റ് പ്രൊഫസർ, അൽ അസർ ഡെന്റൽ കോളേജ്, തൊടുപുഴ )
വിവേക് തോമസ് (നിയമ വിദ്യാർത്ഥി, ഗവ. ലാ കോളേജ്, തൃശൂർ)
മരുമകൾ: ഡോ. ബിന്ദു അബിതമ്പാൻ (മഴുവഞ്ചേരി സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്, ആലുവ)
പുതിയാപറമ്പിൽ വീട്, വൈലാശേരി റോഡ്, പാലാരിവട്ടം, കൊച്ചി - 682025