
ന്യൂഡൽഹി: പട്ടാപ്പകൽ യുവാവിനെ തലയ്ക്കടിച്ച് കഴുത്തറുത്ത് കൊന്നു. ഡൽഹിയിലെ ആദർശ് നഗറിൽ ഇന്നലെയാണ് സംഭവം നടന്നത്. വടക്കൻ ഡൽഹി സ്വദേശിയായ ബണ്ടിയെന്ന് വിളിക്കപ്പെടുന്ന നരേന്ദ്രയാണ് (28) കൊല്ലപ്പെട്ടത്.
രാഹുൽ കാലി, രോഹിത് കാലി എന്നീ സഹോദരങ്ങളാണ് യുവാവിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവും രാഹുലും രോഹിതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മയക്കുമരുന്നിനെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി .
നരേന്ദ്രയെ കല്ലുകൾ ഉപയോഗിച്ച് തലയ്ക്കടിക്കുകയും മാരകമായ ബ്ളേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു. ആക്രമണം നടക്കുന്നതായി വിവരം ലഭിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രരക്ഷിക്കാനായില്ല. സംഭവത്തിൽ രാഹുൽ കാലി അറസ്റ്റിലായി. ഇയാളുടെ സഹോദരന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.