രാജീവ് രവി ചിത്രം തുറമുഖത്തിന്റെ കാരക്ടർ പോസ്റ്റർ കണ്ടവരെല്ലാം പൂർണിമയുടെ ലുക്ക് കണ്ട് ഞെട്ടിയിട്ടുണ്ടാകും. പ്രായം ചെന്ന ഒരു മുസ്ലീം സ്ത്രീയായിട്ടാണ് പൂർണിമ ചിത്രത്തിലെത്തുന്നത്. ആ യാത്ര ശരിക്കും ചലഞ്ചിംഗായിരുന്നുവെന്നാണ് അവർ പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്നു.
' 20, 22 വർഷം പഴക്കമുള്ള സൗഹൃദമാണ് ഞാനും ഗീതുമോഹൻദാസുമായിട്ട്. അതേ പരിചയം രാജീവ് രവിയുമായിട്ടുണ്ട്. തുറമുഖം സിനിമ പക്ഷേ അതുകൊണ്ടുണ്ടായതല്ല. സുഹൃദ്ബന്ധത്തിൽ നിന്നും നല്ല സിനിമകളുണ്ടാകും. പക്ഷേ നമ്മൾ എല്ലാത്തിന്റെയും ഭാഗമാകണമെന്ന് ഒരിക്കലും അവകാശപ്പെടാനോ ആഗ്രഹിക്കാനോ പറ്റില്ല.
ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കഥാപാത്രത്തിന് അനുയോജ്യമായിട്ടുള്ള മുഖം തന്നെയാണ് അവിടെ പ്രസക്തമായിട്ടുള്ളത്. തുറമുഖത്തിലെ ഉമ്മയുടെ കഥാപാത്രത്തിന് എന്റെ മുഖം ചേരുമെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും. സുഹൃദ്ബന്ധം പ്രൊഫഷണൽ ലെവലിലേക്ക് കൊണ്ടുപോകാൻ പറ്റുക ഒരനുഗ്രഹമാണ്. അതെല്ലാർക്കും പറ്റുന്ന ഒരു കാര്യമല്ലല്ലോ. ആ എനർജി കൂടി എനിക്ക് സിനിമയിൽ കൊണ്ടു വരാൻ പറ്റിയിട്ടുണ്ട്.
ഞാനും രാജീവും സംസാരിച്ചപ്പോൾ അദ്ദേഹത്തിന് വേണ്ട കാര്യം എന്താണെന്ന് വ്യക്തമായി പറഞ്ഞു തന്നിരുന്നു. പക്ഷേ, നമുക്ക് ഫ്രീഡം തരും. എനിക്ക് ഉമ്മയിലേക്കെത്തുന്ന ആ യാത്ര, ഹോം വർക്ക് എന്റേതാണ്. രണ്ടു കാലഘട്ടം അഭിനയിക്കുന്നതുകൊണ്ട് ചാലഞ്ചിംഗായിട്ടുള്ള ഒരു അവസരം കിട്ടിയെന്നതാണ് ഇതിലെ ഭാഗ്യം. പ്രായം ചെന്ന കഥാപാത്രത്തിനായി ഭാരം കൂട്ടേണ്ടിയും കൗമാരക്കാരിയാകാൻ ഭാരം കുറയ്‌ക്കേണ്ടിയുമെല്ലാം വന്നു. '
