
കോഴിക്കോട്: കമ്മത്ത് ലൈനിലെ സ്വർണക്കടയിൽ പട്ടാപ്പകൽ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയാതിരിയ്‌ക്കാൻ ഡിവിആർ മാറ്റി. അഴിച്ചെടുത്ത ഡിവിആർ പോസ്‌റ്റോഫീസിൽ നിന്നും പൊലീസ് കണ്ടെടുത്തു.
മോഷണകേസിലെ പ്രതികളിൽ ഒരാളായ സുബീഷ് ജോലിചെയ്‌തിരുന്ന ചാലപ്പുറം പോസ്‌റ്റ് ഓഫീസിൽ നിന്നാണ് ഡിവിആർ കണ്ടെത്തിയത്. ഇവിടെ മേശവലിപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. ഇക്കഴിഞ്ഞ വെളളിയാഴ്‌ചയാണ് സ്വർണക്കടയിൽ മോഷണം നടന്നത്. സുബീഷ്, കടയിലെ ജീവനക്കാരൻ സർഫാസ് എന്നിവരടക്കം നാലുപേരാണ് കേസിൽ അറസ്‌റ്റിലായത്.
കമ്മത്ത് ലെയിനിലെ കെ.പി.കെ ജുവലറിയിൽ ഉടമ പളളിയിൽ പോയ സമയം നോക്കിയാണ് സംഘം മോഷണം നടത്തിയത്. 11 ലക്ഷം രൂപയും മൂന്ന് നെക്‌ലേസുമടക്കം സ്വർണവുമാണ് കളളൻ കവർന്നത്. വിശദമായ അന്വേഷണത്തിലാണ് കവർച്ചാ സംഘം പിടിയിലായത്.