
കൊച്ചി: പ്ലാസ്റ്റിക് മാലിന്യം നിറച്ചകൂടിനുള്ളിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം പൊലീസും ആരോഗ്യവകുപ്പും വിശദമായ അന്വേഷിക്കണമെന്ന് ആവശ്യം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽ നിന്നുമാണ് ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ മാലിന്യ സംസ്കരണ പ്ളാന്റിലേക്ക് കൊണ്ടുപോയ പ്ളാസ്റ്റിക്ക് മാലിന്യത്തിലാണ് മൃതദേഹം കണ്ടത്.
ജനിക്കാനും ജീവിക്കാനുമുള്ള മനുഷ്യരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും ഉദരത്തിലെ കുഞ്ഞുങ്ങളുടെ ലിംഗനിർണയം നടത്തി ഗർഭചിദ്രം നടത്തുന്നതും ജനിച്ച കുഞ്ഞുങ്ങളെ കൊലചെയ്യുന്നതും വർധിക്കാതെ ജാഗ്രതയോടെ പ്രവർത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ ശ്രദ്ധിക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.
ഗർഭധാരണത്തിന്റെ വിവിധ ഘട്ടത്തിൽ മരണം സംഭവിച്ചാലും, ഒരു മനുഷ്യവ്യക്തിക്ക് ലഭിക്കേണ്ടതായ ആദരവ് നൽകുവാൻ സമൂഹത്തിന് ഉത്തരവാതുത്വം ഉണ്ട്. മനുഷ്യശരീരത്തെ മാലിന്യ ങ്ങൾക്കിടയിൽ ഉപേക്ഷിക്കുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല. ഓരോ ജീവനും ജീവിതവും ദൈവത്തിന്റെ ദാനവും വിലപ്പെട്ടതും സംരക്ഷണം അർഹിക്കുന്നതുമാണെന്ന അവബോധം സമൂഹത്തിൽ വ്യാപകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.