
മലയാളത്തിലെ പ്രമുഖ എഴുത്തുകാരനെതിരെ ഗുരുതര ലൈംഗികാരോപണം ഉന്നയിച്ച് യുവ പ്രസാധക. തന്റെ അനുഭവമല്ലെന്നും തനിക്ക് ചുറ്റുമുള്ളവരുടെ ആരോപണങ്ങളാണെന്നും വ്യക്തമാക്കിയാണ് എം എ ഷഹനാസ് ഫേസ്‌ബുക്കിൽ കുറിപ്പെഴുതിയിരിക്കുന്നത്.
പുതിയ പുസ്‌തകത്തിന് അവതാരിക എഴുതാൻ ആവശ്യപ്പെട്ടപ്പോൾ എഴുത്തുകാരിയെ ഒറ്റയ്‌ക്ക് വീട്ടിലേക്ക് വിളിച്ച കക്ഷിയാണ്. പല സ്ത്രീകളോടും മോശമായി പെരുമാറിയിട്ടുണ്ട്. സുഹൃത്തിന്റെ ഭാര്യയുടെ തുടയ്‌ക്ക് നുള്ളി. മറ്റൊരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി കുടുംബം തകർത്തു.
വീട്ടിലേക്ക് ചോറുണ്ണാൻ വിളിക്കലാണ് കക്ഷിയുടെ പ്രധാന ഹോബി. പേടികൊണ്ടാണ് ആരും പുറത്തു പറയാത്തത്. ഇതെല്ലാം തുറന്നു പറയുന്നതുകൊണ്ട് തന്റെ പത്തുമാസത്തെ പ്രസാധക ജീവിതവും 45 പുസ്തകങ്ങളും നഷ്ടപ്പെടാം.
എന്നാലും ആത്മാഭിമാനത്തോടെ ജീവിച്ചു മരിക്കാൻ തന്നെയാണ് തീരുമാനം. ഈ യുദ്ധത്തിൽ ആരും കൂടെയില്ലെങ്കിലും താൻ പൊരുതുമെന്നും അവർ പറയുന്നു. ആളിന്റെ പേര് ഉടൻ പറയുമെന്ന ഉറപ്പും അവർ പങ്കുവയ്‌ക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം...
ഇതെന്റെ മീ ടു അല്ല ...........എന്റെ പ്രതികരണം മാത്രമാണ് ...........
ഇതിനു ഞാൻ എന്റെ ഫോട്ടോ തന്നെ വെയ്ക്കുന്നു.....
ലോകത്തിന്റെ നാനാ കോണിലും അനീതി നടക്കുമ്പോൾ സാംസ്‌കാരിക നായകർ എന്ത്കൊണ്ട് മിണ്ടുന്നില്ല എന്ന് ജനങ്ങൾ വളരെ വൈകാരികമായി സംസാരിക്കുന്നത് കാണാറുണ്ട്. അത്രയ്ക്ക് വിശുദ്ധരായിട്ടാണ് നമ്മൾ അവരെ ബഹുമാനിക്കുന്നത്. എന്നാൽ ചില നായകന്മാർ മറ്റ് മേഖലകൾ ഒന്നുമല്ല എന്ന് തോന്നിപ്പിക്കും വിധം സാംസ്കാരികതയെ അശ്ലീലം ആക്കിയും കളഞ്ഞിട്ടുണ്ട്...കളയുന്നുണ്ട്.
ഞാനിപ്പോൾ എന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക നായകനെ കുറിച്ചാണ് സംസാരിക്കുന്നത് . പലപ്പോഴും ഒരു രാഷ്ട്രീയ പ്രവര്ത്തക കൂടെ ആയതോണ്ട് പല സ്ത്രീകളും അവരുടെ പ്രശ്നം എന്നോട് പറയാറുണ്ട്. പല സ്ത്രീകളും എട്ടിന്റെ പണിയും തന്നിട്ടുമുണ്ട്... എന്റെ പബ്ലിക്കേഷനിൽ നിന്ന് ഞാൻ അവതാരിക എഴുതാൻ ഞാൻ കൊടുത്ത മാറ്ററിൽ എഴുത്തുകാരിയെ ഒറ്റയ്ക്ക് അദ്ദേഹം സ്വന്തം വീട്ടിൽ വിളിച്ചു.
എഴുത്തിൽ ഒരുപാട് തെറ്റുണ്ടെന്നും അതൊക്കെ ശെരിയാക്കി തരാം എന്നും ആയിരുന്നു പറച്ചിൽ. ആ വിളിയിൽ പന്തികേട് തോന്നിയ എഴുത്തുകാരി കൂടെ വരാൻ എന്നെയും വിളിച്ചു. ഞാൻ കൂടെ ചെന്ന് കഴിഞ്ഞപ്പോൾ അതിലെ തെറ്റ് എന്താണ് എന്ന് പോലും അദ്ദേഹത്തിന് പറയാൻ പറ്റുന്നില്ല.
താൻ എന്നോ അവൾ എന്നോ ആണ് മിസ്റ്റേക്ക് എന്ന് പറഞ്ഞു കുറെ പ്രാവിശ്യം എഡിറ്റ് ചെയ്ത് അയച്ചിട്ടും അത് അവതാരിക എഴുതാൻ അദ്ദേഹം തയാറല്ലായിരുന്നു. തെറ്റ് എന്താണ് എന്നും പറയാനും വയ്യ അവസാനം മറ്റൊരു എഴുത്തുകാരനെ സമീപിച്ചപ്പോൾ അദ്ദേഹമാണ് പറഞ്ഞത്, അത് അയാളുടെ വീട്ടിൽ എഴുത്തുകാരി ഒറ്റയ്ക്ക് പോവാത്തതിന്റെ പ്രശ്നമേ ഈ എഴുത്തിനുള്ളു എന്നു...
ഒരിക്കൽ എന്റെ സ്ഥാപനത്തിൽ ഒരു സ്ത്രീക്ക് ഞാൻ ജോലി കൊടുത്തു. പ്രൂഫ് റീഡിങ് എഡിറ്റിങ് ആണ് ജോലി ...പ്രൂഫ് റീഡിങിൽ വലിയ തോതിലുള്ള തെറ്റ് വരുത്തുകയും മാത്രമല്ല ഓഫിസിലേക്ക് എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് ഓഫിസിൽ എത്താതെ മുകളിൽ പറഞ്ഞ ടിയാന്റെ വീട്ടിൽ എത്തിപ്പെടുകയും അത് പലരും എന്നോട് വിളിച്ചു പറയുകയും ഞാൻ അത് പോയി കണ്ട് ദൃക്‌സാക്ഷി ആവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആദ്യം ഞാൻ ആ സ്ത്രീയോട് സംസാരിച്ചു.
ഫോണിന്റെ റെക്കോർഡ് ഓൺ ആക്കാൻ ഞാൻ മറന്നിട്ടില്ല.. ആ കുട്ടി പെട്ട്പോയത് ആണെങ്കിൽ അതിൽ നിന്ന് രക്ഷനേടാൻ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ അറിയാൻ ആണ് അനിയത്തിയെ പോലെ ഞാൻ കരുതിയ ആ കുട്ടിയോട് ഞാൻ തുറന്നു സംസാരിച്ചത്. എന്നാൽ അപ്പോൾ അവൾ എന്നോട് പറഞ്ഞു അദ്ദേഹം എനിക്ക് അച്ഛനെ പോലെ ആണ്.
അദ്ദേഹത്തിന്റെ വീട്ടിൽ ഇറങ്ങിപ്പോകുന്ന എല്ലാ മാന്യമായ സ്ത്രീകളെ കുറിച്ചും ടിയാൻ പറഞ്ഞ അപവാദങ്ങൾ കൂടെ ചേർത്താണ് ആ കുട്ടി എന്നോട് പറഞ്ഞത്. അതൊക്കെ അയാൾ തന്നെ അവളോട് പറഞ്ഞതാണ് എന്നാണ് പറഞ്ഞത് എന്റെ അച്ഛൻ ഞാൻ വളരെ ചെറുതാകുമ്പോഴേ ഞങ്ങളുടെ കൂടെ ഇല്ലാത്തത് കൊണ്ട് എനിക്ക് അറിയില്ല. അച്ഛന്മാർ ഒക്കെ ഇങ്ങനെ സ്വന്തം പുറത്ത് പറയാൻ പറ്റാത്ത ബന്ധം പോലും മകളോട് പറയുമോ ഇല്ലയോ എന്ന് ....കാര്യങ്ങൾ കൂടുതൽ വഷളായപ്പോൾ അതെന്റെ സ്ഥാപനത്തിന്റെ സൽപ്പേരിനെ ബാധിക്കുന്നത് കണ്ടപ്പോൾ ഞാൻ ആ കുട്ടിയെ പറഞ്ഞുവിട്ടു...
അന്ന് മുതൽ ഞാൻ അയാളുടെ കണ്ണിലെ കരട് ആണ് ... എന്റെ ഒരു സുഹൃത്ത് കൂടെ ആയിരുന്ന ഒരു ഡിസൈനറും എഴുത്തുകാരനുമായ ആള് പറഞ്ഞത് അവന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി അവന്റെ ജീവിതം ആ എഴുത്തുകാരൻ തകർത്തു എന്നാണ് (വോയിസ് റെക്കോർഡ് കൈയിൽ ഉണ്ട് ).
വേറെ ഒരു സുഹൃത്ത് പറഞ്ഞത് അച്ഛനെ പോലെ ബഹുമാനിക്കുന്ന ഈ മുതിർന്ന എഴുത്തുകാരൻ അവൻ ഭാര്യയെയും കൊണ്ട് ആ വീട്ടിൽ പോയപ്പോൾ അവളുടെ കാലിന്റെ തുടയ്ക്ക് നുള്ളി എന്നാണ്... അങ്ങനെ അങ്ങനെ പലരും പല അപകടപ്പെടുത്തുന്ന സ്റ്റേറ്റ്മെന്റ് പറയുമ്പോഴും ആരും ആ മുഖം തുറന്ന് കാണിക്കാൻ തയ്യാറാല്ലയിരുന്നു..
ഞാനും ഇതൊക്കെ തുറന്നു കാണിക്കാൻ ഭയപെട്ടവൾ തന്നെയാണ്. പിന്നെ മറ്റ് വ്യക്തികൾ ബന്ധനത്തിൽ എനിക്കൊന്നും പറയാനും ഇല്ലായിരുന്നു. അത്കൊണ്ട് അതെന്റെ സ്ഥാപനത്തിന് ബാധിക്കും എന്ന് തോന്നിയ സമയത്ത് ഞാൻ അത് ഇല്ലായ്മ ചെയ്യാൻ അവരെ പറഞ്ഞുവിടുകയും ചെയ്തിരുന്നു. പക്ഷേ പലരോടും ഞാൻ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്റെ ആശങ്കൾക്ക് അതീതമായി എല്ലാം എല്ലവർക്കും അറിയാം എന്ന് തന്നെയാണ് പലരും പറഞ്ഞത്.
തുറന്ന് കാണിക്കാൻ ഒന്നുമില്ല ഇതെല്ലാം പച്ചവെള്ളം പോലെ ഈ കോഴിക്കോട്ടുകാർക്കും മറ്റ് സാംസ്കാരികമേഖലയ്ക്കും വളരെ വ്യക്തമായി അറിയുന്ന കാര്യങ്ങൾ ആണ്. എല്ലാവരും മൗനം പൂണ്ട് സപ്പോർട്ട് നൽകുന്ന കാര്യമാണ്. സ്വന്തം ഭാര്യയിൽ അദ്ദേഹം നൽകിയ സ്ത്രീവിരുദ്ധത വേറെ എവിടെയും വരില്ലലോ....
ഒരിക്കൽ ഈ സ്റ്റാഫിനെ ഞാൻ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടതിന് ശേഷം ആ എഴുത്തുകാരന്റെ വീട്ടിലെ ജോലിക്കാരി എന്റെ ഓഫിസിൽ വന്നു. ആ കുട്ടിയെ പറഞ്ഞു വിട്ടതിന് കാരണം ആ ചേച്ചി ആണ് പറഞ്ഞു അവരെ മനസികമായ് ഇല്ലാതാക്കുകയും അപമാനിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞു ( ആ വോയിസും റെക്കോർഡ് ആണ് ) .
പിന്നീട് മറ്റൊരാൾ എന്നോട് പറഞ്ഞത് ആ വീട്ടിലെ അടുക്കള ജോലി ചെയ്യുന്ന ചേച്ചിക്ക് ആ എഴുത്തുകാരനോട് അഗാധമായ പ്രണയം ഉള്ളത് കൊണ്ട് അവര് ആ വീട്ടിൽ വരുന്ന സ്ത്രീകളെ മുഴുവൻ അപമാനിക്കുകയാണ് എന്ന്...
വെച്ച് വിളമ്പി കൊടുത്ത് അടിമയെ പോലെ ജീവിക്കുന്ന ആ സ്ത്രീയെ പോലും അപമാനിക്കുന്ന സ്ത്രീവിരുദ്ധത വേറെ എവിടെയാണ് ?
എനിക്കറിയാവുന്ന വിവരങ്ങൾ എനിക്ക് അറിയാവുന്ന പല സ്ത്രീകളോടും ഞാൻ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ അവരൊക്കെ എന്റെ ശത്രുക്കൾ ആയി മാറുകയാണ് ഉണ്ടായത്..
എഴുത്തുകാരൻ അവിടെ പിടിച്ചു ഇവിടെ പിടിച്ചു എന്ന് പറഞ്ഞവരൊക്കെ പറഞ്ഞു വോയിസ് അയച്ചവർ ഒക്കെ ഒന്നായി നിൽക്കുന്നു എന്നാണ് ഈ ബന്ധങ്ങളിൽ ഒക്കെ ഉള്ള അത്ഭുതം... സൂക്ഷിക്കാൻ പറയുന്നവർ വേട്ടയാടപ്പെടുകയും ഇതൊന്നും മി ടൂ പോലും ആയി മാറാത്തതും...
വീട്ടിലേക്ക് ചോറുണ്ണാൻ വിളിക്കൽ ആണ് ഈ എഴുത്തുകാരന്റെ മെയിൻ ഹോബി പലപ്രാവശ്യം എന്നെ വിളിച്ചിട്ടുണ്ട്. ഒലിവ് പബ്ലിക്കേഷനിൽ ആയിരിക്കുമ്പോൾ അവിടെയുള്ള സ്റ്റാഫിനെ കൂട്ടിയും ഇപ്പോൾ ഇവിടെ ഉള്ള സ്റ്റാഫിനെ കൂട്ടിയും സുഹൃത്തുക്കളെ കൂട്ടിയും ആണ് ഞാൻ പോയിട്ടുള്ളത്...
എല്ലാം ഒഫീഷ്യൽ ആവിശ്യങ്ങൾക്ക് തന്നെ .ഒറ്റയ്ക്ക് ഇത് വരെ ആ വീട്ടിൽ പോയിട്ടില്ല. അത് പേടികൊണ്ട് തന്നെയാണ്..ഒരു സാഹിത്യഗ്രൂപ്പിൽ ഞാൻ വിളിച്ചിട്ട് ഇദ്ദേഹം ഒരു ഓൺലൈൻ പ്രോഗ്രാമിൽ പങ്കെടുത്തു. അതിൽ അവസാനം ഇട്ട വോയ്‌സിൽ അയാൾ അശ്ലീലപരമായി എന്റെ പേര് ചേർത്ത് വെച്ച് സംസാരിക്കുകയും ചെയ്തു മാനക്കേട് ഉണ്ടാക്കി....
ഇതിൽ മുഴുവൻ അക്ഷരത്തെറ്റുകൾ ഉണ്ട് അതൊക്കെ തിരുത്താൻ പറ്റുന്നവ ..ഈ എഴുത്തുകാരന് എതിരെ പ്രതികരിക്കുന്നത് കൊണ്ട് ചിലപ്പോൾ എന്റെ ഒരു പത്ത് മാസത്തെ പ്രസാധക ജീവിതവും 45 പുസ്തകവും ഇല്ലാതെ ആയി പോവുമായിരിക്കും. അയാൾ നശിപ്പിക്കുമായിരിക്കും. എന്നാൽ ഞാൻ എന്ന വ്യക്തിയെ കൊല്ലാൻ ആവില്ലലോ. ആത്മാഭിമാനത്തോടെ ഒരു ദിവസമെങ്കിലും ഒരു ദിവസം ജീവിച്ചു മരിക്കാൻ തന്നെയാണ് ഉദ്ദേശം......
നിയമപരമായി തന്നെ മുന്നോട്ട് പോവുകയാണ്. ഇന്നലെയും വളരെ മോശമായി എടി പോടീ എന്ന് വിളിച്ചു എനിക്ക് വോയിസ് അയച്ച എന്നെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിച്ചു. ഇല്ലാതാക്കാൻ പോകുന്ന ആ എഴുത്തുകാരനോട് നിയമപരമായി നേരിടാൻ പോവുകയാണ് അറിയാം. ചിലപ്പോൾ ഈ യുദ്ധത്തിൽ ഒരാൾ പോലും എന്റെ കൂടെ ഉണ്ടാവില്ല എന്ന് തനിച്ചാണെങ്കിലും ഞാൻ പൊരുതും... പെണ്ണായി പോയത് കൊണ്ട് എല്ലാം സഹിക്കാൻ തയ്യാറല്ല...
എം എ ഷഹനാസ് 