
മുഖ്യമന്ത്രി പിണറായി വിജയന് നേരെ സ്വർണക്കടത്തിൽ വെളിപ്പെടുത്തൽ നടത്തിയ സ്വപ്‌ന സുരേഷിനെ പരോക്ഷമായി പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്‌റ്റുമായി കെ.ടി ജലീൽ. 'സന്തോഷ്ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പംവന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളികാണാൻ പോയിട്ടില്ല, എന്നിട്ടാണ് ഇപ്പോ' എന്നാണ് ജലീൽ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്. സ്വപ്‌ന സുരേഷ് ചോദ്യം ചെയ്യലിന് ശേഷം നടത്തിയ പ്രസ്‌താവനയിൽ കേസുമായി ബന്ധപ്പെട്ടവരിൽ നിന്ന് ഭീഷണിയുണ്ടെന്നും പറഞ്ഞിരുന്നു. സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമന്ത്രി കെ.ടി ജലീൽ, എം.ശിവശങ്കർ, സി.എം രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ വിജയൻ, നളിനി നെറ്റോ എന്നിവർക്കെതിരെ മൊഴി നൽകിയെന്നും സ്വപ്‌ന വെളിപ്പെടുത്തി.
അതേസമയം ജലീലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മറുപടിയുമായെത്തി. 'ബിരിയാണി ചെമ്പ്' വരുന്ന ദിവസമായാൽ ആരായാലും പുറത്തുപോകില്ലെന്നാണ് ഫിറോസ് ഫേസ്‌ബുക്കിൽ കുറിച്ചത്. സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത്‌ലീഗ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.
2016ൽ താൻ കോൺസുലേറ്റ് സെക്രട്ടറിയായിരുന്ന കാലത്താണ് സംഭവമുണ്ടായതെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോയസമയത്ത് ആദ്യമായി ശിവശങ്കർ കോൺസുലേറ്റ് സെക്രട്ടറിയെന്ന നിലയിൽ തന്നെ ബന്ധപ്പെട്ടു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും അടിയന്തരമായി ദുബായിൽ എത്തിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടു. അതിൻപ്രകാരം കോൺസുലേറ്റിലെ ഡിപ്‌ളോമാറ്റിന്റെ കൈയിൽ ബാഗ് കൊടുത്തുവിട്ടു. എന്നാൽ അതിനുള്ളിൽ കറൻസിയായിരുന്നു. കോൺസുലേറ്റിലെ സ്‌കാനിംഗ് മെഷീനിൽ ബാഗ് സ്‌കാൻ ചെയ്തപ്പോഴാണ് കറൻസിയാണെന്ന് മനസിലാക്കിയത്.
മാത്രമല്ല ലോഹ വസ്തുക്കൾ അടങ്ങിയിട്ടുള്ളതായി മനസിലാക്കുന്ന വലിയ ഭാരമുള്ള ബിരിയാണി പാത്രങ്ങൾ പല പ്രാവശ്യം കോൺസുലേറ്റ് ജനറലിന്റെ വസതിയിൽ നിന്നും ക്ളിഫ് ഹൗസിലേക്ക് ശിവശങ്കറിന്റെ നിർദേശപ്രകാരം കോൺസുലേറ്റിന്റെ വാഹനത്തിൽ കോൺസുലേറ്റ് ജനറൽ കൊടുത്തുവിട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നെന്നും സ്വപ്ന പറഞ്ഞു. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും സ്വപ്ന പറഞ്ഞു. കള്ളപ്പണക്കേസിൽ എറണാകുളം ജില്ലാ കോടതിയിൽ മൊഴി നൽകിയശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു സ്വപ്ന.