
ബംഗളൂരു : കർണാടകത്തിൽ നിന്നും സൈന്യത്തിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത കൊടും ഭീകരൻ താലിബ് ഹുസൈൻ ബംഗളൂരുവിൽ കഴിഞ്ഞത് സാധാരണ തൊഴിലാളിയായി. വിഘടനവാദി ഗ്രൂപ്പായ ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേർന്ന് പ്രവർത്തിച്ചിരുന്ന ഇയാളെ കഴിഞ്ഞ മാസം 29നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജമ്മു കാശ്മീരിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട ഏതാനും കേസുകളിൽ സൈന്യം തിരയുന്നയാളാണ് ഇയാൾ.
2016ൽ തീവ്രവാദി സംഘടനയിൽ ചേർന്ന താലിബ് ഹുസൈൻ യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു.
താലിബ് ഹുസൈൻ കർണാകത്തിൽ ഒളിവിൽ കഴിയുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് രാഷ്ട്രീയ റൈഫിൾസിന്റെയും സെൻട്രൽ റിസർവ് പൊലീസ് സേനയുടെയും (സിആർപിഎഫ്) ഒരു സംഘം മേയ് ആദ്യവാരം മുതൽ ബംഗളൂരുവിൽ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഹുസൈന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച സംഘം ഒടുവിൽ ഇയാൾ രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ച ശേഷം ശ്രീരാമപുരം പൊലീസിനോട് അറസ്റ്റ് ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു.
കെ എസ് ആർ റെയിൽവേ സ്റ്റേഷനിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്ന ഹുസൈൻ ഓകലിപുരത്ത് ഒരു ചെറിയ കുടിൽ വാടകയ്‌ക്കെടുത്തിരുന്നു. പിന്നീട് ഗുഡ്സ് ഓട്ടോ ഓടിക്കാൻ ആരംഭിച്ചു. കൊവിഡ് കാലത്ത് വാടക നൽകാൻ നിവൃത്തിയില്ലാതിരുന്ന ഇയാളെ വാടക വീടിന്റെ ഉടമ ഇറക്കി വിട്ടതിനെ തുടർന്ന് സമീപത്തെ പള്ളിയിലായിരുന്നു കഴിഞ്ഞിരുന്നത്. ഹുസൈൻ കഴിഞ്ഞ പത്ത് വർഷമായി ബംഗളൂരുവിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നതായി ഒകലിപുരം മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അൻവർ അഹമ്മദ് പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് വാടക വീട്ടിൽ നിന്നും പുറത്താക്കിയതിനാലാണ് പള്ളിയിൽ അഭയം നൽകിയത്. ഭാര്യയും ആറുമാസം പ്രായമായ കുഞ്ഞടക്കം മൂന്ന് കുട്ടികളുമായി എത്തിയ ഇയാളെ മാനുഷിക പരിഗണന നൽകിയാണ് അഭയം നൽകിയത്. പള്ളിയിൽ വിറക് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന മുറിയിലാണ് ഇയാൾ കുടുംബ സമേതം താമസിച്ചത്.
പിന്നീട് ഹുസൈന്റെ മുതിർന്ന കുട്ടികൾക്ക് ചിക്കൻപോക്സ് പിടിപെട്ടതോടെ സമീപവാസികൾ പണം സ്വരൂപിച്ച് ഭാര്യയെ മൂന്ന് കുട്ടികളുമായി കാശ്മീരിലേക്ക് തിരിച്ചയച്ചു. തുടർന്നും ബംഗളൂരുവിൽ കഴിഞ്ഞ ഹുസൈൻ ഗുഡ്സ് വാഹനം ഓടിക്കുകയും വിമാനത്താവളം, കെംപെഗൗഡ ബസ് സ്റ്റാൻഡ്, സിറ്റി റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇയാൾക്ക് ബംഗളൂരുവിലും കാശ്മീരിലുമായി രണ്ട് ഭാര്യമാരുണ്ട്. കഷ്ടപ്പാട് കണ്ട് പലപ്പോഴും ഇയാളെ ഒക്കലിപുരം നിവാസികൾ പണം നൽകി സഹായിച്ചിരുന്നു. ഇതിനിടെ നാട്ടുകാരിൽ ഒരാൾ ഇയാൾക്ക് സിം കാർഡും എടുത്ത് നൽകി. തങ്ങൾക്കൊപ്പം സാധാരണക്കാരനായി കഴിഞ്ഞത് കൊടും ഭീകരനായിരുന്നു എന്ന ഞെട്ടലിലാണ് നാട്ടുകാരിപ്പോൾ. അതേസമയം ജമ്മു കാശ്മീർ പൊലീസിൽ നിന്നും കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കുകയാണെന്ന് ബംഗളൂരു പൊലീസ് കമ്മീഷണർ സി എച്ച് പ്രതാപ് റെഡ്ഡി പറഞ്ഞു.