
പട്ന : ബീഹാറിൽ ദിവസവും പതിനഞ്ചോളം കുട്ടികളെ കാണാതാവുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുത്ത് പരിശോധിച്ചതിൽ നിന്നുമാണ് ഇക്കാര്യം വ്യക്തമാവുന്നത്. കുട്ടികളെ കാണ്മാനില്ലെന്ന കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നിന്നുമാണ് ഈ വിവരം ശേഖരിച്ചത്. കണക്കുകൾ പ്രകാരം ബീഹാർ പൊലീസിലും റെയിൽവേ പൊലീസിലുമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 16,559 കുട്ടികളെ കാണാതായതായി പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്നാൽ ഞെട്ടിപ്പിക്കുന്ന കാര്യമെന്തെന്നാൽ കാണാതായ 16,559 കുട്ടികളിൽ കേവലം 7,219 കുട്ടികളെ മാത്രമേ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു. ബാക്കിയുള്ളവർ എവിടെയാണെന്നോ എന്ത് പറ്റിയെന്നോ അറിയില്ല. കാണാതാവുന്നതിൽ 55 ശതമാനം പേർക്കും എന്ത് സംഭവിച്ചു എന്നത് കണ്ടെത്താനായിട്ടില്ല.
2021ൽ, 6,395 കുട്ടികളെ അവരുടെ വീടുകളിൽ നിന്ന് കാണാതായി ഇതിൽ 2,838 കുട്ടികളെ മാത്രമേ ലോക്കൽ പൊലീസിന് കണ്ടെത്താനായുള്ളു. ഇനിയും 3,557 കുട്ടികളെ കുറിച്ച് വിവരമില്ല. കൊവിഡ് ലോക്ക്ഡൗണിലാണ്ട 2020ൽ 2,867 കുട്ടികളെ കാണാതായെങ്കിലും അന്വേഷണത്തിൽ 1,193 പേരെയാണ് കണ്ടെത്തിയത്. 2019ൽ 7,297 പരാതികൾ കുട്ടികളെ നഷ്ടമായതിൽ എടുത്തെങ്കിലും അതിൽ 3,188 കുട്ടികളെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളു. ബിഹാറിന്റെ തലസ്ഥാനമായ പട്ന, ഗയ, ഭഗൽപൂർ, മോത്തിഹാരി, വൈശാലി, മുസാഫർപൂർ, സരൺ, ഗോപാൽഗഞ്ച്, റോഹ്താസ് ജില്ലകളിൽ നിന്നുമാണ് കൂടുതൽ കുട്ടികളെയും കാണാതാവുന്നത്. ഇതിൽ റോഹ്താസ് ജില്ലകളിൽ നിന്നുള്ള കുട്ടികളെയാണ് കൂടുതലായും കാണാതുവുന്നത്.