ksrtc

കൊച്ചി: ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം നൽകാതെ കെഎസ്ആർടിസിയിലെ സൂപ്പർവൈസറി തസ്‌തികയിലുള്ളവർക്ക് ശമ്പളം നൽകരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇക്കാര്യം കെഎസ്ആർടിസി ഉറപ്പാക്കണം. കെഎസ്ആർടിസിയുടെ വലിയ ബാധ്യതയിൽ സർക്കാർ മറുപടി നൽകണമെന്നും ആസ്തി വിവരം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം 21ലേക്ക് മാറ്റി.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ സർക്കാരിനെയും മാനേജ്‌മെന്റിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. 'ശമ്പളം ലഭിക്കാതെ ജീവനക്കാർക്ക് എങ്ങനെ ജീവിക്കാനാകും. ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണം. സൂപ്പർവൈസറി തസ്കയിലുള്ളവർക്ക് ശമ്പളം നൽകുന്നതിന് മുന്നോടിയായി ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം ലഭിച്ചുവോയെന്ന് ഉറപ്പാക്കണം'.

'ഒരുപാട് ചുമതലകൾ ഉള്ളയാളിനെ എന്തിനാണ് സിഎംഡി ആക്കിയത്. കെഎസ്ആർടിസി പോലെ ഇത്രയും പ്രശ്നങ്ങൾ നിറഞ്ഞ സ്ഥാപനത്തിൽ അത് വേണമായിരുന്നോ. മാനേജ്‌മെന്റ് എന്നുപറഞ്ഞാൽ വെറുതേ ഒപ്പിട്ടാൽ മാത്രം പോരാ. കെഎസ്ആർടിസി ലാഭകരമാക്കാൻ വേണ്ട തന്ത്രങ്ങൾ കൂടെ ഉണ്ടായിരിക്കണം. പല ഡിപ്പോയിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. എന്തുകൊണ്ടാണ് സ്വകാര്യ ബസുകൾ നല്ലരീതിയിൽ നിലനിൽക്കുന്നത്. കെഎസ്ആർടിസി ഓരോന്ന് ഓരോ സമയത്ത് കാണിച്ചുകൂട്ടുകയാണ്. ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കുന്നതിനായാണ് ഇതൊക്കെ ചെയ്യുന്നത്'- കോടതി വിമർശിച്ചു.

'ഉള്ളത് നഷ്ടത്തിൽ പോകുമ്പോൾ വരാനിരിക്കുന്ന പദ്ധതികളെ ജനം വിമർശിക്കും. കെസ്ആർടിസിയെ ക്ളാസ് മുറികളാക്കുന്നതിനെയും കോടതി രൂക്ഷമായി വിമർശിച്ചു.ക്ളാസ് നടത്തുന്നത് നിർത്തി സർവീസ് നേരെയാക്കാനാണ് നോക്കേണ്ടത്. കെഎസ്ആർടിസി ബസിൽ ആർക്കാണ് ടിക്കറ്റിന് സബ്‌സിഡി നൽകുന്നത്. ബസുകൾ തുരുമ്പെടുക്കുമ്പോഴാണ് കൂടുതൽ ബസുകൾ വാങ്ങൊരുങ്ങുന്നത്. കെഎസ്ആർടിസിയുടെ ഷോപ്പിംഗ് കോംപ്ളക്‌സിന്റെ അവസ്ഥയെന്താണ്.' സിഎംഡി മാത്രമാണ് ശമ്പളം വാങ്ങുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

'ജീവനക്കാ‌ർക്ക് ഈ മാസത്തെ ശമ്പളം എന്തുകൊണ്ട് നൽകിയില്ല. 30 കോടി സർക്കാരിൽ നിന്ന് കിട്ടിയതല്ലേ. ഡീസൽ ഇല്ലാതെ വണ്ടി മുന്നോട്ടുപോകുമോ. അതുപോലെ ശമ്പളമില്ലാതെ മനുഷ്യന് എങ്ങനെ മുന്നോട്ടു പോകാനാകും'-കോടതി ചോദിച്ചു.

വിഷയത്തിൽ തൊഴിലാളി യൂണിയനുകളെയും കോടതി വിമർശിച്ചു. കെഎസ്ആർടിസിയുടെ സമയക്രമത്തെ ബാധിക്കുന്ന രീതിയിലാണ് തൊഴിലാളികളുടെ സമരമെങ്കിൽ നിങ്ങളെ സഹായിക്കാൻ കഴിയില്ല. സമരം സാധാരണ ജനങ്ങളെയാണ് ബാധിക്കുക. സിഎംഡിയ്ക്ക് സ്വന്തം കാറുണ്ടെന്നും കോടതി പറഞ്ഞു.

സർക്കാർ‌ വിഷയം ലാഘവത്തോടെ എടുക്കരുതെന്നും ഒരു യാഡിൽ ഒരു ബസിന് തുരുമ്പെടുത്താൽ അതിൽ ആർക്കെങ്കിലും ഉത്തരവാദിത്തം ഉണ്ടാകുമായിരുന്നെങ്കിൽ ഈ ദുരവസ്ഥ സംഭവിക്കില്ലായിരുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.