cabinet

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂൺ 27 ന് തുടങ്ങും. അടുത്തമാസം 27 വരെയായിരിക്കും സഭാ സമ്മേളനം. ജൂണ്‍ 27 മുതല്‍ നിയമസഭാസമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ബഡ്‌ജറ്റ് ചർച്ചയാണ് പ്രധാന അജണ്ട. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിക്കുനേരെ ഉയർന്ന ആരോപണങ്ങളും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലവും സമ്മേളനത്തിൽ ചർച്ചയാകും.

ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്. ജസ്റ്റിസ് വികെ മോഹനന്‍ കമ്മീഷന്റെ സമയ പരിധി ആറ് മാസത്തേക്കാണ് നീട്ടിയത്. 2020 ജൂലായ് മുതല്‍ കേരളത്തില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തി വരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് റിട്ട. ജസ്റ്റിസ് വികെ മോഹനന്‍ അന്വേഷണ കമ്മീഷനെ നിയമിച്ചത്.

സ്വർണ്ണക്കടത്ത് വിവാദം മുറുകുന്നതിനിടെ സംസ്ഥാന സർക്കാർ ജുഡിഷ്യൽ കമ്മീഷനെ വച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതേ കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിയുടെ വെളിപ്പെടുത്തലുകൾ വരുന്നതിനിടെയാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടിയതെന്നത് ശ്രദ്ധേയമാണ്.

ആരാധനാലയങ്ങള്‍ക്ക് ഇനി മുതൽ എസ്ഐഎസ്എഫ് സുരക്ഷാ സേവനം നൽകണമെന്ന തീരുമാനം മന്ത്രിസഭാ യോഗത്തിൽ കെെക്കൊണ്ടു. സുരക്ഷയ്ക്കായുള്ള പൊലീസിന്‍റെ നിര്‍ബന്ധിത ചുമതലകള്‍ ഒഴികെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്‍റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് മുഖേന സുരക്ഷ നല്‍കും. വ്യാവസായിക സ്ഥാപനങ്ങള്‍- യൂണിറ്റുകള്‍ എന്നിവയ്ക്ക് സുരക്ഷ നല്‍കുമ്പോള്‍ ഈടാക്കുന്ന അതേ നിരക്കില്‍ പേയ്മെന്‍റ് അടിസ്ഥാനത്തിലാണ് ഇത് നല്‍കുക.

കേരളതീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (രണ്ട് ദിവസവും ഉള്‍പ്പെടെ) 52 ദിവസം ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്താനും തീരുമാനമായി. പുറ്റിങ്ങല്‍ ദേവി ക്ഷേത്ര വെടിക്കെട്ട് അപകടത്തിന്‍റെ വിചാരണയ്ക്കായി അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് കോടതി (പ്രത്യേക കോടതി) സ്ഥാപിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി.

മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

കോമ്പൗണ്ടിംഗ് ബ്ലെന്‍ഡിംഗ് ആന്റ് ബോട്ട്ലിംഗ് യൂണിറ്റ് സ്ഥാപിക്കും

പാലക്കാട് ചിറ്റൂര്‍ മലബാര്‍ ഡിസ്റ്റിലറി ലിമിറ്റഡില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ഉല്‍പാദിപ്പിക്കുന്നതിന് 5 ലൈന്‍ ഐ എം എഫ് എല്‍ കോമ്പൗണ്ടിംഗ് ബ്ലെന്‍ഡിംഗ് ആന്റ് ബോട്ട്ലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കി.

ശമ്പള പരിഷ്കരണം

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരം ജീവനക്കാര്‍ക്കും കോ- ടെര്‍മിനസ് ജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.

നിയമനം

വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രെമോഷന്‍ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി വി ശിവരാമകൃഷ്ണന് പുനര്‍ നിയമനം നല്‍കും.

തസ്തിക

കേരള സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റ‌റിൽ സിസ്റ്റം മാനേജറുടെ ഒരു തസ്തിക സൃഷ്ടിക്കും. സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ അനലിറ്റിക്കല്‍ വിംഗിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഡാറ്റാ അനലിസ്റ്റ്/ റിസര്‍ച്ച് ഓഫീസറുടെ താല്‍കാലിക തസ്തിക സൃഷ്ടിക്കും.

സ്ഥിരം തസ്തികകളാക്കും

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 26 ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ പാര്‍ട്ട് ടൈം (മലയാളം) അദ്ധ്യാപക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കി മാറ്റുന്നതിന് അനുമതി നല്‍കി.

സര്‍ക്കാര്‍ ഗ്യാരണ്ടി

ദേശിയ ന്യൂന പക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍, ദേശിയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ എന്നിവയില്‍ നിന്ന് കേരള കരകൗശല വികസന കോര്‍പ്പറേഷന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് 15 കോടി രൂപ വീതം 30 കോടി രൂപക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.

മൂലധനം വര്‍ദ്ധിപ്പിച്ചു

സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്റെ അംഗീകൃത മൂലധനം 200 കോടി രൂപയില്‍ നിന്ന് 300 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കും. കരകൗശല വികസന കോര്‍പ്പറേഷന്‍റെ സര്‍ക്കാര്‍ ലോണ്‍ തുകയായ 15.31 കോടി രൂപയും പലിശ ഇനത്തില്‍ ഉള്ള തുകയായ 13.74 കോടി രൂപയും ഉള്‍പെടെ 29.05 കോടി രൂപ സര്‍ക്കാര്‍ ഓഹരി മൂലധനമാക്കിമാറ്റും.