
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. രാഷ്‌ട്രീയ താൽപര്യത്തോടെ കേന്ദ്ര ഏജൻസികളേയും ചില മാദ്ധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകൾ തന്നെയാണ് ഇപ്പോൾ രഹസ്യമൊഴി എന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്നാണ് സി പി എം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തുന്ന രീതി ബി ജെ പി സർക്കാർ രാജ്യ വ്യാപകമായി നടപ്പിലാക്കുകയാണ്. അതിന്റെ ഫലമായി തന്നെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം തെറ്റായ ദിശയിലേക്ക് നീങ്ങുന്ന സ്ഥിതി കേരളത്തിലുണ്ടായത്. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള ഈ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നട്ടാൽ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച് വളർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇത് കേരളീയ സമൂഹം പുച്ഛിച്ച് തള്ളുമെന്നും സി പി എം വ്യക്തമാക്കി.
സ്വർണക്കള്ളക്കടത്തിനെ കുറിച്ച് ശരിയായ രീതിയിൽ അന്വേഷിക്കുക എന്ന നിലപാടാണ് സംസ്ഥാന സർക്കാർ ആദ്യ ഘട്ടത്തിൽ തന്നെ സ്വീകരിച്ചത്. ഇത്തരം കാര്യങ്ങളിൽ ചുമതലപ്പെട്ട ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചതും അതുകൊണ്ടാണ്. സ്വാഭാവികമായും സ്വർണം അയച്ചതാര്, അത് ആരിലേക്കെല്ലാം എത്തിച്ചേർന്നു എന്നതാണ് അന്വേഷണത്തിൽ കണ്ടെത്തേണ്ടിയിരുന്ന പ്രധാനപ്പെട്ട വസ്‌തുതകൾ. അത്തരം അന്വേഷണം ചില ബിജെപി നേതാക്കളിലേക്ക് എത്തിചേരുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ ഘട്ടത്തിലാണ് പുതിയ തിരക്കഥകൾ രൂപപ്പെടുത്തി മാദ്ധ്യമങ്ങളിൽ അത് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായത്.
രഹസ്യ മൊഴി നൽകുകയും അത് ഉടൻ തന്നെ മാദ്ധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്യുക എന്നത് വ്യക്തമാക്കുന്നത് ഇവയൊക്കെ നേരത്തെ തയ്യാറാക്കിയ തിരക്കഥകളുടെ ഭാഗമാണെന്നാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് നേരെ പോലും ഉയർത്തിയ അപകീർത്തികരമായ പ്രസ്‌താവനകൾ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഒരിക്കൽ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്നാണ് ഇപ്പോൾ ചിലർ കരുതുന്നതെന്നും സി പി എം പ്രസ്താവനയിൽ പറഞ്ഞു.