
തിരുവനന്തപുരം: പ്രവാചകനെ കുറിച്ചുള്ള ബി ജെ പി മുൻ വനിത നേതാവിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എല്ലാവരെയും ആദരിക്കുന്ന രാജ്യമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് പരാമർശം നടത്തിയ വ്യക്തിക്കെതിരെ ബി ജെ പി നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പരാമർശത്തിൽ രാജ്യം മാപ്പ് പറയണമെന്ന ആവശ്യത്തോടും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. തിരുവനന്തപുരത്തെ തെരുവിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന് ഗവർണർ മാപ്പ് പറയേണ്ടതുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിൽ അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.