അഭിനയത്തോടുള്ള പാഷനാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്ന് പല അഭിമുഖങ്ങളിലും ടൊവിനോ തോമസ് തുറന്നു പറഞ്ഞിട്ടിട്ടുണ്ട്. കഥാപാത്രത്തിന്റെ പൂർണതയ്‌ക്ക് എത്രവേണമെങ്കിലും കഷ്ടപ്പെടാനും രൂപമാറ്റം വരുത്താനും താരം തയ്യാറാണ്.
ടൊവിനോയുടെ പല മേക്കോവറുകളും കണ്ട് ആരാധകർ അത്ഭുതപ്പെട്ടിട്ടുമുണ്ട്. ഇപ്പോൾ നല്ല കഠിനാദ്ധ്വാനിയാണെങ്കിലും മുമ്പൊന്നും താൻ ഇങ്ങനെയുള്ള ആളായിരുന്നില്ലെന്നാണ് താരം പറയുന്നത്. പുതിയ ചിത്രം ഡിയർ ഫ്രണ്ടിന്റെ പ്രൊമാഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്.
' ഞാൻ ഇപ്പോൾ കാണുന്ന പോലെയുള്ള ആളേ ആയിരുന്നില്ല. വളരെ സൈലന്റായിട്ടുള്ള, വളരെ മടിയൊക്കെയുള്ള ആളാണ്. ശരിക്കുള്ള ഞാൻ ഇതല്ല. സിനിമയോടുള്ള ഭയങ്കരമായ ആഗ്രഹം കാരണമാണ് ഞാൻ ഇത്ര വർക്കൗട്ട് ചെയ്യുന്നതും ഉറക്കമുളക്കുന്നതും നേരത്തെ എഴുന്നേൽക്കുന്നതുമൊക്കെ.
ഇതൊന്നും ഞാൻ ഭയങ്കരമായിട്ട് എൻജോയ് ചെയ്യുന്ന ആളല്ല. നന്നായിട്ട് ഉറങ്ങാനും വെറുതെയിരിക്കാനുമൊക്കെ ഇഷ്ടമുള്ള ആളാണ്. അതുപോലെയാണ് ഡാൻസും. ഡാൻസ് എനിക്ക് ചമ്മലാണ്. പക്ഷേ ആ ചമ്മലിനെ ഓവർകം ചെയ്തേ പറ്റൂ. ഞാൻ കാരണം സിനിമയുമായി എന്റെ അടുത്ത് വരുന്നവർക്ക് ഒരു കാര്യത്തിലും കോംപ്രമൈസ് ചെയ്യേണ്ടി വരരുതെന്ന് നിർബന്ധമുണ്ട്.
സിനിമയ്ക്ക് വേണ്ട ഇൻപുട്സ് കൊടുക്കാറുണ്ട്. ഡിസ്‌കഷൻസിൽ ഇരിക്കുമ്പോൾ ഇത് അങ്ങനെ പറഞ്ഞാലോ, ഇവിടെ ഇങ്ങനെ ചെയ്താൽ നന്നായിരിക്കില്ലേ എന്നൊക്കെ പറയും. മിന്നൽ കഴിഞ്ഞിട്ടാണ് ഈ സിനിമ തുടങ്ങുന്നത്. ഇവിടെ ഡിസ്കഷന് ഇരിക്കുമ്പോൾ ഞാനും ബേസിലും ഇതേ പോലെ കുറേ തമാശകൾ പറയുമായിരുന്നു.
അവൻ ചോദിക്കും ഈ തമാശ ഇങ്ങനെ പറഞ്ഞാലോയെന്ന്. ഞാൻ അവനെ ചോദിക്കാനായി പറഞ്ഞുവിടും. ബാക്കിയുള്ളവരെല്ലാം കുറച്ച് സീരിയസായിട്ടുള്ള ആൾക്കാരാണ്. അത്രയും വേണോ ബേസിലേ എന്ന് ചോദിക്കും.
വേണ്ടെങ്കിൽ വേണ്ട, നമുക്കത് മിന്നൽ മുരളി 2 ൽ ഉപയോഗിക്കാം അല്ലേ ടൊവിയെന്ന് പറഞ്ഞ് അവൻ നൈസായിട്ട് വരും. ഇങ്ങനെ പറഞ്ഞ് പറഞ്ഞ് ഷൂട്ട് തീരാറായപ്പോഴേക്കും ആവശ്യത്തിലധികം റിജക്ഷൻ സീനുകൾ മിന്നൽ മുരളി 2വിന് വേണ്ടി കിട്ടിയിട്ടുണ്ട്. അതെല്ലാം മാറ്റി വച്ചിരിക്കുകയാണ്. '
