swapna-suresh

കൊച്ചി: മുൻ മന്ത്രി കെ ടി ജലീലിൽ നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടിയത് ഭയം കൊണ്ടാണെന്ന് സ്വപ്ന സുരേഷ്. ഒളിച്ചോടാനോ, അന്വേഷണം തടസപ്പെടുത്താനോ അല്ല ഹർജി നൽകിയതെന്നും സ്വപ്ന പറഞ്ഞു. കേസുമായി താൻ സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.

സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുൻകൂർ ജാമ്യഹർജികൾ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ പ്രതികരണം. ജാമ്യം ലഭിക്കാവുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും സരിത്ത് പ്രതിയല്ല എന്ന സർക്കാർ വാദവും അംഗീകരിച്ചാണ് കോടതി ജാമ്യഹർജികൾ തള്ളിയത് മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്നും സ്വപ്‌ന സുരേഷ്.ആവശ്യപ്പെട്ടിരുന്നു.

ഷാജി കിരൺ തന്റെ നല്ല സുഹൃത്തും വിശ്വസ്തനുമായിരുന്നു. ഇന്ന് രാവിലെ വരെ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. താൻ ആവശ്യപ്പെട്ടതുകൊണ്ടാണ് ഷാജി ഇന്നലെ വന്നത്. ഒരു ഇടനിലക്കാരൻ എന്ന നിലയിലാണ് ഷാജി എത്തിയത്. രഹസ്യമൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇന്നലെ വൈകിട്ട് വരെ അയാൾ തന്നെ മാനസികമായി പീഡിപ്പിച്ചു. നികേഷ് കുമാർ എന്നയാൾ തന്നെ വന്ന് കാണും. അയാൾക്ക് തന്റെ ഫോൺ കൊടുക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. നികേഷ് കുമാർ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. നികേഷിനൊപ്പം ഒത്തുതീർപ്പിലെത്തണം. എന്നാൽ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജി കിരൺ പറഞ്ഞതായും സ്വപ്ന പറഞ്ഞു.

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ് കെ.ടി ജലീൽ കഴിഞ്ഞ ദിവസം പരാതി നൽകിയത്. പരാതിയിൽ സ്വപ്‌ന സുരേഷിനെയും പി.സി ജോർജിനെയും പ്രതിചേർത്ത് കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. സ്വപ്‌ന തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നാണ് ജലീലിന്റെ പരാതിയിൽ പറയുന്നത്.

ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് കേസ്. രണ്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്. തെളിഞ്ഞാൽ ആറു മാസം തടവു ശിക്ഷ കിട്ടാം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പന്ത്രണ്ടംഗ സംഘത്തിൽ തിരുവനന്തപുരം ക്രൈംബ്രാ‍ഞ്ച് എസ്പിയും കണ്ണൂർ അഡീഷണൽ എസ്പിയും ഉണ്ട്.

സ്വർണക്കടത്ത് കേസിൽ ഇ.ഡി അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 2016ൽ വിദേശ സന്ദർശനത്തിനിടെ മുഖ്യമന്ത്രി നയതന്ത്ര ചാനൽ വഴി കറൻസി കടത്തിയെന്നും സ്‌കാനിംഗിൽ ബാഗിൽ കറൻസിയാണെന്ന് തെളിഞ്ഞിരുന്നതായാണ് സ്വപ്‌നയുടെ ഒരു ആരോപണം. ക്ളിഫ്‌ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ഭാരമുള‌ള ലോഹം കടത്തിയെന്നും സ്വപ്‌ന ആരോപിച്ചു.

വിദേശത്തേക്ക് കറൻസി കടത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ,​ ഭാര്യ കമല,​ മകൾ വീണ,​ എം.ശിവശങ്കർ,​ കെ.ടി ജലീൽ,​ സി.എം രവീന്ദ്രൻ,​ നളിനി നെറ്റോ എന്നിവർക്ക് അറിവുണ്ടായിരുന്നതായാണ് സ്വപ്‌ന ആരോപിച്ചത്. സ്വപ്‌നയുടെ ആരോപണത്തിന് പിന്നാലെ സരിത്തിനെ ഇന്നലെ നാടകീയമായി വിജിലൻസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു.