
വിവാഹജീവിതത്തിലേയ്ക്ക് കടക്കുമ്പോൾ തന്നെ ആദ്യമായി സിനിമാ രംഗത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ഗുരുവിനെ മറക്കാതെ നയൻതാര. രാജ്യം മുഴുവൻ ആഘോഷമാക്കിയ താര വിവാഹത്തിൽ പ്രത്യേക അതിഥിയായി ഇന്നലെ സത്യൻ അന്തിക്കാടും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയാണ് ഡയാന കുര്യൻ എന്ന നയൻതാര ആദ്യമായി അഭിനയരംഗത്തെത്തുന്നത്. വിവാഹത്തലേന്ന് നയൻതാരയുടെ വീട്ടിലേയ്ക്ക് പ്രത്യേക ക്ഷണം സ്വീകരിച്ച് സത്യൻ അന്തിക്കാട് എത്തുകയുണ്ടായി.

2003-ൽ മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയൻതാര അഭനയത്തിലേയ്ക്ക് ചുവടുവച്ചത്. പിന്നീട് തെന്നിന്ത്യയിലെ താരറാണി പദവിയിലേയ്ക്കുള്ള നയൻതാരയുടെ യാത്ര ആരും കൊതിക്കുന്ന രീതിയിലായിരുന്നു. വർഷങ്ങളുടെ പ്രണയത്തിന് ശേഷം വിവാഹജീവിതത്തിലേയ്ക്ക് കടക്കുന്നപ്പോൾ ചുരുക്കം ചില താരങ്ങൾക്ക് മാത്രമേ ക്ഷണം ഉണ്ടായിരുന്നുള്ലൂ. മലയാളത്തില്‍നിന്നു സത്യൻ അന്തിക്കാട് കൂടാതെ ദിലീപും ചടങ്ങിനെത്തിയിരുന്നു. ഷാറുഖ് ഖാൻ, രജനികാന്ത്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവരും പങ്കെടുത്തു.

വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്ക് നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോർട്ടിന്റെ പിൻഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു. സംവിധായകൻ ഗൗതം മേനോനാണ് വിവാഹ ചിത്രീകരണത്തിന് നേതൃത്വം നൽകിയത്. കാതൽ ബിരിയാണിയും ഇളനീർ പായസവുമായിരുന്നു വിരുന്നിലെ പ്രധാന ആകർഷണം. ഒരു ലക്ഷം പേർക്ക് ഭക്ഷണവിതരണവും നടത്തിയിരുന്നു.