
ന്യൂഡൽഹി: പാകിസ്ഥാന്റെ മുൻ പ്രസിഡന്റും സൈനിക തലവനുമായിരുന്ന പർവേസ് മുഷറഫ് മരണമടഞ്ഞതായി രാജ്യത്തെ പ്രമുഖ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മുഷറഫ് മരിച്ചിട്ടില്ലെന്ന സ്ഥിരീകരണവുമായി അദ്ദേഹത്തിന്റെ ബന്ധുക്കൾ തന്നെ രംഗത്തെത്തി. മുഷറഫ് അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നെന്നും തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നുമായിരുന്നു പാക്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ മുഷറഫ് മരിച്ചെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹത്തെ ഇതുവരെയായും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും മുഷറഫിന്റെ കുടുംബാംഗങ്ങൾ ട്വീറ്റ് ചെയ്തു. മുഷറഫിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് തന്നെയാണ് കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വാർത്ത പങ്കുവച്ചത്.
Message from Family:
— Pervez Musharraf (@P_Musharraf) June 10, 2022
He is not on the ventilator. Has been hospitalized for the last 3 weeks due to a complication of his ailment (Amyloidosis). Going through a difficult stage where recovery is not possible and organs are malfunctioning. Pray for ease in his daily living. pic.twitter.com/xuFIdhFOnc
അമിലോയ്ഡോസിസ് എന്ന അസുഖമാണ് അദ്ദേഹത്തെ ബാധിച്ചിട്ടുള്ളതെന്നും കഴിഞ്ഞ മൂന്നാഴ്ചയായി മുഷറഫ് ആശുപത്രിയിൽ കഴിയുകയാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മുഷറഫിന്റെ മിക്ക അവയവങ്ങളെയും രോഗം ബാധിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ അവയൊന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും വ്യക്തമാക്കിയ കുടുംബാംഗങ്ങൾ മുൻ പാകിസ്ഥാൻ പ്രസിഡന്റിന് ജീവിതത്തിലേക്ക് ഒരു മടങ്ങിവരവിനുള്ള സാദ്ധ്യത വളരെ കുറവാണെന്നും അറിയിച്ചു. അതീവ സങ്കീർണമായ അവസ്ഥയിൽ കൂടിയാണ് മുഷറഫ് ഇപ്പോൾ കടന്നുപോകുന്നതെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ അദ്ദേഹത്തിന് ആവശ്യമാണെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.