
ലഖ്നൗ: ഉത്തർപ്രദേശിൽ നടന്ന സമൂഹ വിവാഹത്തിൽ ഇന്നലെ ഒന്നായത് 12,000 ദമ്പതികൾ. മുഖ്യമന്ത്രിയുടെ 'സാമൂഹിക് വിവാഹ് സ്‌കീമിന്' കീഴിൽ സംസ്ഥാനത്തുടനീളമുള്ള 60 ജില്ലകളിൽ നിന്നുള്ളവരുടെ വിവാഹ സ്വപ്നങ്ങളാണ് ഇന്നലെ പൂവണിഞ്ഞത്.
ദരിദ്ര കുടുംബങ്ങളിലെ ആളുകളുടെ വിവാഹം നടത്താൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവാഹ ചടങ്ങിന്റെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. വരന്മാരുടെ കുടുംബങ്ങളെ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരുമാണ് വേദിയിലേക്ക് സ്വാഗതം ചെയ്യുക.
ലഖ്നൗവിൽ, മോഹൻ റോഡിൽ നടന്ന പരിപാടിയിൽ ദമ്പതികളെ അനുഗ്രഹിക്കാൻ സാമൂഹ്യക്ഷേമ മന്ത്രി അസിം അരുൺ പങ്കെടുത്തതായി വക്താവ് പറഞ്ഞു. 2017ലാണ് പദ്ധതി ആരംഭിച്ചത്. ഈ ചടങ്ങുകളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. ജൂൺ 17 ന് മറ്റൊരു സമൂഹ വിവാഹം കൂടെ പ്ലാൻ ചെയ്തിട്ടുണ്ട്. അന്ന് 6,000-7,000 ദമ്പതികൾ വിവാഹിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹ്യക്ഷേമ മന്ത്രി അസിം അരുൺ പറഞ്ഞു.