
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) മരണം. പാറശ്ശാല സ്വദേശി സുബിതയാണ്(38) മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് ഈ വർഷത്തെ രണ്ടാമത്തെ ചെള്ളുപനി മരണമാണിത്.
തിരുവനന്തപുരത്ത് കഴിഞ്ഞ വ്യാഴാഴ്ച പത്താം ക്ലാസ് വിദ്യാർത്ഥിനി ചെള്ളുപനി ബാധിച്ച് മരിച്ചിരുന്നു. വർക്കല അയന്തി പറങ്കിമാംവിള വീട്ടിൽ ഷാജി ദാസിന്റേയും അനിതയുടെയും മകൾ അശ്വതിയാണ് മരിച്ചത്. ഈ വീട്ടിലെ നായയിലും ചെള്ളുപനി സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞവർഷം ആറും 2020ൽ എട്ടും പേർ ചെള്ളു പനി ബാധിച്ച് മരിച്ചിരുന്നു. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിൽ സങ്കീർണമാകും. രോഗലക്ഷണമുള്ളവർ ഉടൻ വൈദ്യസഹായം തേടണം.