kozhikkode-

കോഴിക്കോട്: ലത്തീൻ കത്തോലിക്കാ സഭ കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങിലും കറുപ്പിന് വിലക്ക്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് കറുത്ത മാസ്കിനും വസ്ത്രങ്ങൾക്കും രൂപത വിലക്കേർപ്പെടുത്തിയത്.

ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർ കറുത്ത മാസ്കോ ഷാളുകളോ ധരിക്കാൻ പാടില്ലെന്ന് സംഘാടക സമിതി നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസ് നിർദ്ദേശ പ്രകാരമാണ് ഇതെന്നാണ് അധികൃതർ പറയുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ ഭാഗമായി കോഴിക്കോട്ടും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 500 ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 11 ‍ഡി വൈ എസ് പിമാരും 30 എസ് ഐമാരും ചേർന്നാണ് സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.

രാമനാട്ടുകര മുതൽ മാഹി വരെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഉച്ചമുതൽ വേദികളുടെ നിയന്ത്രണം പൊലീസിനാണ്. പരിപാടികൾക്ക് ഒരു മണിക്കൂർ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന നിബന്ധന ഈ പരിപാടിയിലും വച്ചിട്ടുണ്ട്.

മാദ്ധ്യമ പ്രവർത്തകർക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്. ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്റ് ഹോട്ടലിൽ നടക്കുന്ന പുസ്തക പ്രകാശനമായിരുന്നു ജില്ലയിലെ മുഖ്യമന്ത്രിയുടെ ആദ്യപരിപാടി. ശേഷം നാലുമണിക്ക് ജില്ലാ സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ഇന്നത്തെ മുഖ്യമന്ത്രിയുടെ ഏറ്റവും ഒടുവിലത്തെ പരിപാടിയാണ് രൂപതയുടെ ശതാബ്ദി.