kk

തിരുവനന്തപുരം : എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ പൊലീസ് അറസ്റ്റ് ചെയ്തു. 2018 ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആർഷോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊച്ചി നോർത്ത് സ്റ്റേഷനിലെ കേസിൽ ആർഷോയുടെ ജാമ്യം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

വിവിധ കേസുകളിൽ പ്രതിയായ ആർഷോയെ പിടികൂടാത്തതിൽ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം ചോദിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളിൽ പ്രതിയായതോടെയാണ് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്.

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലും പൊതുപരിപാടികളിൽ പങ്കെടുത്തിട്ടും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആർഷോയെ പൊലീസ് പിടികൂടിയിരുന്നില്ല. പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ്എഫ്ഐ സമ്മേളനത്തിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ ഡി.ജി.പിക്ക് പരാതിയും നൽകിയിരുന്നു

ഈ വർഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി ആർഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018 ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളിൽ തുടർന്നും ആർഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ് അദ്ധ്യക്ഷനായ ബെഞ്ച് ആർഷോയുടെ ജാമ്യം റദ്ദാക്കിയത്. എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന പി.എം. ആർഷോയെ പെരിന്തൽമണ്ണയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത്തവണ 25 വയസ് പ്രായപരിധി കർശനമാക്കിയതോടെ എസ്.എഫ്.ഐ നേതൃത്വത്തിൽ നിന്നും വലിയ നിര ഒഴിവായതിനെ തുടർന്നാണ് സെക്രട്ടറി സ്ഥാനത്തെക്ക് ആർഷോയെ പരിഗണിച്ചത്.

എ.ഐ.എസ്.എഫ് വനിതാ നേതാവായ നിമിഷയെ എം.ജി. സർവകലാശാല തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും ആർഷോ പ്രതിയാണ്