
കൊൽക്കത്ത: ഡിമാൻഡിനൊത്ത ഉത്‌പാദനമില്ലാത്തതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ ഉരുളക്കിഴങ്ങ് വില കുതിച്ചുയരുന്നു. ജ്യോതി ഇനത്തിന്റെ മൊത്തവില കഴിഞ്ഞവർഷം ഇതേസമയത്തെ 15-17 രൂപയിൽ നിന്ന് കഴിഞ്ഞവാരം കിലോയ്ക്ക് 22-24 രൂപയിലെത്തി. റീട്ടെയിൽ വില കിലോയ്ക്ക് 18-20 രൂപയിൽ നിന്ന് 28-30 രൂപയായി. 25-28 രൂപയുണ്ടായിരുന്ന ചന്ദ്രമുഖി ഇനത്തിന് ഇപ്പോൾ ചില്ലറവില കിലോയ്ക്ക് 40-42 രൂപയുമാണ്.
ഉരുളക്കിഴങ്ങ് ഉത്പാദനത്തിൽ ഇന്ത്യയിൽ രണ്ടാമതാണ് ബംഗാൾ. കാലംതെറ്റിയുള്ള കനത്തമഴ മൂലം ഇക്കുറി ബംഗാളിലെ ഉത്‌പാദനം 20 ശതമാനത്തോളം കുറവാണെന്നാണ് വിലയിരുത്തൽ. 8.5-9 ദശലക്ഷം ടൺ ഉത്പാദനമാണ് 2022ൽ പ്രതീക്ഷിക്കുന്നത്. 2020ലെ 9 ദശലക്ഷം ടണ്ണിൽ നിന്ന് 2021ൽ 11 ദശലക്ഷം ടണ്ണിലേക്ക് ഉത്‌പാദനം കൂടിയിരുന്നു.
4.6 ലക്ഷം ഹെക്‌ടറിലാണ് ബംഗാളിൽ ഉരുളക്കിഴങ്ങ് കൃഷി. ഹൂഗ്ളി, ബർദ്വാൻ, ബങ്കുര, ഈസ്‌റ്റ് മിഡ്‌നാപൂർ, വെസ്‌റ്റ് മിഡ്നാപൂർ എന്നിവടങ്ങളിലാണ് പ്രധാനമായും കൃഷിയുള്ളത്.