
തിരുവനന്തപുരം: അപകടം കൺമുന്നിലുണ്ടായിട്ടും ജാഗ്രതയോടെ ഇടപെട്ടാണ് ഫയർഫോഴ്സ് രാഹുലിനെ മണ്ണിനടിയിൽ നിന്ന് രക്ഷിച്ചത്. പനവിളയിൽ നിർമാണത്തിലിരിക്കുന്ന ഫ്ളാറ്റിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ താത്കാലിക ഷെഡും അടുക്കളയും തകർന്ന് മണ്ണിനടിയിൽ കുടുങ്ങിപ്പോയ രാഹുലിനെ ഏറെ പണിപ്പെട്ടാണ് ഫയർഫോഴ്സ് രക്ഷിച്ചത്.
മണ്ണിനടിയിൽപ്പെട്ട രാഹുൽ ഇടയ്ക്കിടെ അലറിക്കരഞ്ഞു. അപകടത്തിൽപ്പെട്ട് കിടക്കുന്ന ദൃശ്യങ്ങൾ പകർത്തല്ലേയെന്നും ദൃശ്യങ്ങൾ നാട്ടിലുള്ള അമ്മ കാണുമെന്നും അവർ സങ്കടപ്പെടുമെന്നും ഫയർഫോഴ്സ് സംഘത്തോട് രാഹുൽ പറഞ്ഞു. രാവിലെ 10.30ന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഉച്ചയ്‌ക്ക് 12നാണ് രാഹുലിനെ പുറത്തെത്തിച്ചത്.
രാഹുലും ഒപ്പമുണ്ടായിരുന്ന ദീപാങ്കറും നിന്നിരുന്ന സ്ഥലത്തെ മണ്ണിടിഞ്ഞ് വൻ താഴ്‌ചയിലേക്കാണ് നിലംപതിച്ചത്. അവർ നേരത്തെ നിന്നിരുന്ന ശേഷിക്കുന്ന ഭാഗത്ത് വലിയ ജനറേറ്റർ ഉൾപ്പെടെയുണ്ടായിരുന്നു. 68 തൊഴിലാളികളാണ് സംഭവ സമയം അവിടെയുണ്ടായിരുന്നത്. ഉപകരണങ്ങൾ ഉപയോഗിച്ചാൽ വീണ്ടും മണ്ണിടിയുന്ന സ്ഥിതിയായിരുന്നു. മണ്ണ് ഉൾപ്പെടെ കൈ കൊണ്ടാണ് നീക്കിയത്.
‘‘ഞങ്ങളെത്തുമ്പോൾ രാഹുലിന്റെ അരയ്‌ക്ക് മുകളിലുള്ള ഭാഗം മാത്രമേ പുറത്തുണ്ടായിരുന്നുള്ളൂ. ശേഷിക്കുന്ന ഭാഗം കോൺക്രീറ്റിനും മണ്ണിനും ഉള്ളിലായിരുന്നു. വലതുകൈ ഒടിഞ്ഞ് തൂങ്ങിയ നിലയിൽ വേദനയിൽ പുളയുകയായിരുന്നു അയാൾ. ഒടുവിൽ ഞങ്ങൾക്ക് അയാളെ രക്ഷപ്പെടുത്താൻ പറ്റി '' ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ എസ്. ഷെമീറും സഹപ്രവർത്തകരും പറഞ്ഞു. നാട്ടുകാരും പൊലീസും സ്ഥലത്തുണ്ടായിരുന്നെങ്കിലും മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ അവർക്ക് രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുക്കാൻ സാധിച്ചില്ല.
പനവിളയിൽ നിർമ്മാണത്തിലിരിക്കുന്ന ഫ്ളാറ്റിന്റെ സമീപത്തെ തൊഴിലാളികളുടെ വിശ്രമമുറിയുടെ ഒരു ഭാഗമാണ് തകർന്ന് കുഴിയിൽ വീണത്. ഫ്ളാറ്റിന്റെ പിറകുവശത്ത് നിർമ്മാണ ആവശ്യങ്ങൾക്കായി 40 അടി താഴ്ചയുള്ള കുഴിയെടുത്തിരുന്നു. ഇതിന്റെ ഭിത്തിയോട് ചേർന്നാണ് തൊഴിലാളികൾക്കായി വിശ്രമമുറി നിർമ്മിച്ചിരുന്നത്. തലേ ദിവസത്തെ ശക്തമായ മഴയിൽ ഭിത്തിയുടെ മണ്ണ് ഒലിച്ചിറങ്ങിയിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതാവാം മണ്ണിടിച്ചിലിന് കാരണമെന്നാണ് നിഗമനം. മുറി ഉൾപ്പെടെ തകർന്ന് കുഴിയിൽ വീണ് അസാം സ്വദേശിയായ രാഹുൽ ബിശാസ് (23), പശ്ചിമബംഗാൾ സ്വദേശി ദിപാൻഗർ ബർമൻ (22) എന്നിവർക്ക് പരിക്കേറ്റു.
സംഭവം നടന്ന ശനിയാഴ്ച 68 തൊഴിലാളികളാണ് സ്വകാര്യ ഫ്ളാറ്റിന്റെ നിർമ്മാണത്തിനുണ്ടായിരുന്നത്. ഏഴ് നിലകളുള്ള ഫ്ളാറ്റിന്റെ പിറകുവശത്തായിരുന്നു തൊഴിലാളികൾക്കായി വിശ്രമമുറി നിർമ്മിച്ചിരുന്നത്. ഇവിടെയാണ് ഇവർ ഭക്ഷണം പാകം ചെയ്തിരുന്നതും. രാവിലെ മറ്റുള്ളവർ ഭക്ഷണം കഴിച്ച് പോയതിന് ശേഷമാണ് രാഹുലും ദിപാൻഗറും ഭക്ഷണം കഴിക്കാൻ മുറിയിലെത്തിയത്. ആഹാരം കഴിച്ചു കൊണ്ടിരിക്കവേയാണ് ഇവർ ഇരുന്ന ഭാഗം ഇടിഞ്ഞ് കുഴിയിലേക്ക് പതിച്ചത്. വീണയുടൻ ചെറിയ പരിക്ക് പറ്റിയ ദിപാൻഗർ ബർമൻ കുഴിയിൽ നിന്ന് കയറി ബഹളംവച്ചു. എന്നാൽ രാഹുൽ മണ്ണിനടിയിൽ കുടുങ്ങിപ്പോയി.
സഹതൊഴിലാളികൾ ബഹളം വച്ച് നാട്ടുകാരെയും തുടർന്ന് ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് മണ്ണ് മാറ്റി രാഹുലിനെ പുറത്തെത്തിച്ചത്. ചെങ്കൽച്ചൂളയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാഹുലിന്റെ വലതു കൈ വീഴ്ചയിൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു.ഇയാളുടെ തലയ്ക്കും കാലുകൾക്കും പരിക്കുണ്ട്. ദിപാൻഗർ ബർമന്റെ രണ്ട് കാലുകൾക്കും പരിക്കേറ്റു. രാഹുലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ദിപാൻഗറിനെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സംഘം പരിശോധിച്ച് സുരക്ഷാ നടപടികൾക്ക് കമ്പനിക്ക് നോട്ടീസും നൽകും.