rahul-gandhi

ന്യൂ‌ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി ഡൽഹിയിലെ ഇഡി ഓഫീസിലെത്തി. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. പ്രകടനവുമായി അണികളും നേതാക്കളും ഇഡി ഓഫിസിനു മുന്നിലെത്തിയിട്ടുണ്ട്. കാല്‍നടയായാണ് രാഹുല്‍ എത്തിയത്. ഒപ്പമെത്തിയ പ്രവര്‍ത്തകരെയും നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ അഭിഭാഷകരെയും ഇ ഡി ഓഫീസിലേക്ക് കടത്തിവിട്ടില്ല. കസ്റ്റഡിയിലെടുത്ത നേതാക്കളെ തുഗ്ലക്ക് റോഡ് സ്‌റ്റേഷനിലേക്കു മാറ്റി.

പ്രതിഷേധത്തിനിടെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ കുഴഞ്ഞുവീണു. മുതിർന്ന കോൺ​ഗ്രസ് നേതാക്കളെ ഉൾപ്പെടെ പൊലീസ് ക്രൂരമായി കൈകാര്യം ചെയ്തുവെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. പൊലീസിന്റേത് കരുതിക്കൂട്ടിയുള്ള ബലപ്രയോ​ഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കെ സി വേണു​ഗോപാൽ കൊവിഡ് നെ​ഗറ്റീവായത്.

rahul-gandhi

അതേസമയം, രാഹുൽ ഗാന്ധി ഇ ഡിക്ക് മുമ്പിൽ ഹാജരാകുന്നതിന് മുന്നോടിയായി പ്രവർത്തകർ പ്രതിഷേധിക്കുന്നത് തടയാൻ സ്ഥലത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ രാഹുലിനെ അനുഗമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ക്രമസമാധാനം ചൂണ്ടിക്കാട്ടി പൊലീസ് ഇത് വിലക്കിയിരുന്നു. രാജ്യത്തെ എല്ലാ ഇ ഡി ഓഫീസുകൾക്ക് മുന്നിലും സത്യാഗ്രഹ സമരം നടത്തുമെന്നാണ് കോൺഗ്രസ് അറിയിച്ചത്.