
പാലക്കാട്: സ്വപ്ന സുരേഷിനെതിരെ ഉടൻ അറസ്റ്റുണ്ടാകില്ലെന്ന് പൊലീസ്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കുമെന്നും പാലക്കാട് കസബ പൊലീസ് അറിയിച്ചു. സി പി പ്രമോദ് എന്നയാളുടെ പരാതിയെ തുടർന്ന് കലാപാഹ്വാനശ്രമത്തിനും വ്യാജരേഖ ചമക്കലിനുമാണ് സ്വപ്ന സുരേഷിനെതിരെ കേസെടുത്തിട്ടുള്ളത്.
കലാപാഹ്വാനത്തിന് ശ്രമം എന്നായിരുന്നു പരാതിയിൽ പ്രധാനമായും പറയുന്നത്. മുമ്പ് കൊടുത്ത മൊഴികൾക്ക് എതിരായ പ്രസ്താവന നടത്തി കലാപത്തിന് ശ്രമിച്ചു. തെറ്റായ സന്ദേശം പടർത്താൻ ശ്രമിക്കുന്നു. സ്വപ്ന പറയുന്ന തെറ്റായ കാര്യങ്ങൾ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ചിലർ ഇത് വിശ്വസിച്ച് ആക്രമണത്തിന് മുതിർന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വിമാനത്തിലുണ്ടായ പ്രതിഷേധം അടക്കമുള്ളവയ്ക്ക് കാരണം സ്വപ്ന കൊടുത്ത മൊഴിയാണെന്നും പരാതിയിൽ പറയുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് പൊലീസ് സത്യം പുറത്തുകൊണ്ടുവരണമെന്നാണ് സിപി പ്രമോദിന്റെ പരാതിയിൽ പറയുന്നത്. ഇന്നലെ വൈകിട്ട് നൽകിയ പരാതിയിൽ രാത്രിയോടെ എഫ്ഐആർ ഇടുകയായിരുന്നു. കേസെടുത്തുവെങ്കിലും അറസ്റ്റിലേയ്ക്ക് ഉടൻ കടക്കേണ്ടതില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.