
ന്യൂഡൽഹി: അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം പേരെ മിഷൻ മോഡിൽ നിയമിക്കണമെന്ന് വിവിധ മന്ത്രാലയങ്ങളോട് നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സംബന്ധിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസാണ് (പി എം ഒ) പുറത്തുവിട്ടത്.
കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം നിർദേശം നൽകിയതെന്നും പി എം ഒ അറിയിച്ചു. തൊഴിലില്ലായ്മ വിഷയത്തിൽ പ്രതിപക്ഷം നിരന്തരം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ തീരുമാനം.
PM @narendramodi reviewed the status of Human Resources in all departments and ministries and instructed that recruitment of 10 lakh people be done by the Government in mission mode in next 1.5 years.
— PMO India (@PMOIndia) June 14, 2022
2020 മാർച്ച് ഒന്ന് വരെ വിവിധ വകുപ്പുകളിലായി ഏകദേശം 8.72 ലക്ഷം ഒഴിവുകളുണ്ടെന്ന് ഈ വർഷം ആദ്യം കേന്ദ്രം പാർലമെന്റിനെ അറിയിച്ചിരുന്നു. 40 ലക്ഷം ജീവനക്കാരെ വിവിധ വകുപ്പുകളിൽ അനുവദിച്ചിട്ടുണ്ടെങ്കിലും 32 ലക്ഷം പേർ മാത്രമാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന് കീഴിൽ തൊഴിലെടുക്കുന്നത്. ഈ ഒഴിവുകൾ നികത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല.
ഒരു ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം റെയിൽവേ, തപാൽ, പ്രതിരോധം, റവന്യൂ തുടങ്ങിയ വകുപ്പുകളിലാണ് തസ്തികകൾ ഏറെയും ഒഴിഞ്ഞുകിടക്കുന്നത്. ഏകദേശം 2.3 ലക്ഷം ഒഴിവ് റെയിൽവേയിൽ മാത്രം നികത്താനുണ്ട്. പ്രതിരോധ മേഖലയിൽ 2.5 ലക്ഷം, തപാലിൽ ഒരു ലക്ഷത്തിനടുത്തും, റവന്യു വകുപ്പിൽ 74,000, ആഭ്യന്തര വകുപ്പിൽ 1.3 ലക്ഷം തസ്തികകളുമാണ് ഒഴിവുളളത്.